താൻ രാഷ്ട്രപതിയുടെ അവാർഡ് വാങ്ങിച്ച ആരോഗ്യമന്ത്രിയായിരുന്നുവെന്നും എന്നാൽ പിന്നീട് മത്സരരംഗത്ത് ഉണ്ടായിട്ടില്ലെന്നും മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈമില്‍ സംസാരിക്കവെ പി കെ ശ്രീമതി പറഞ്ഞു. അടുത്ത് വരുന്ന ആരോഗ്യമന്ത്രി ശൈലജയെക്കാൾ മികവ് കാട്ടില്ലെന്ന് ആർക്കറിയാമെന്നും പി കെ ശ്രീമതി ചോദിക്കുന്നു.
പി കെ ശ്രീമതിയുടെ വാക്കുകൾ ഇങ്ങനെ-
''ആരോഗ്യമന്ത്രിയെന്ന നിലയില്‍ അവർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സംതൃപ്തിയുള്ളതാണ്, പ്രശംസനീയമാണ്. ഇനി വരുന്നയാൾ ഇതിനെക്കാളും മികവ് കാട്ടില്ലെന്ന് ആർക്കറിയാം. ഞാൻ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു. പ്രസിഡന്റിന്റെ അവാർഡും വാങ്ങിയിട്ടുണ്ട്. പക്ഷെ ഞാൻ പിന്നീട് മത്സരരംഗത്തുണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. കാരണം പാർട്ടി തീരുമാനിക്കുന്നു. നമ്മൾ നടപ്പാക്കുന്നു. ഇതൊന്നും വലുതായി കാണേണ്ടതില്ല. പാർട്ടി സംഘടനാ രംഗത്ത് പ്രവർത്തിക്കേണ്ടിവരും. ചില സന്ദർഭത്തിൽ സഖാവ് ഇഎംഎസ് അങ്ങനെ ചെയ്തിട്ടില്ലേ. സഖാവ് വിഎസ് അങ്ങനെ ചെയ്തിട്ടില്ലേ.സഖാവ് നായനാർ അങ്ങനെ ചെയ്തിട്ടില്ലേ. സഖാവ് പിണറായി എത്രയോ വര്‍ഷക്കാലം പാർട്ടിയെ നയിച്ചിട്ടില്ലേ. ഇപ്പോഴല്ലേ മുഖ്യമന്ത്രിയായത്. സഖാവ് പിണറായി മുഖ്യമന്ത്രിയാകുന്നത് പാർട്ടിയുടെ തീരുമാനമനുസരിച്ചാണ്. ഒറ്റക്കൊരു തീരുമാനമെടുക്കാൻ ഈ പാർട്ടിയിൽ ആർക്കും കഴിയില്ല.''
advertisement
അതേസമയം, കെ കെ ശൈലജ മന്ത്രിയാകില്ലെന്ന വാർത്തയോട് വൈകാരികമായിട്ടായിരുന്നു കേരളത്തിന്റെ പ്രതികരണം.
അഞ്ചു മന്ത്രിമാരടക്കം 33 എം എല്‍ എമാരെ മാറ്റി നിര്‍ത്തി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാണിച്ച അതേ കാര്‍ക്കശ്യം മന്ത്രിമാരെ തീരുമാനിക്കുന്നതിലും സിപിഎം പുലര്‍ത്തി. ഒരു സര്‍ക്കാരില്‍ മൂന്ന് വനിതകള്‍ ഒരേ സമയം മന്ത്രിസഭയിലെത്തിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയപ്പോള്‍ പോലും ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും പിറകേ ശൈലജയും തഴയപ്പെടുകയാണോ എന്ന ചോദ്യമാണ് കേരളത്തില്‍ മുഴങ്ങിയത്.
കെ കെ ശൈലജയെ ഒഴിവാക്കിയതില്‍ ദേശീയതലത്തിലും നിരാശയും പ്രതിഷേധവും പ്രകടമായിരുന്നു. കവികളും ചലച്ചിത്രതാരങ്ങളും ബുദ്ധിജീവികളും സാമൂഹികപ്രവര്‍ത്തകരും ട്വിറ്ററില്‍ പ്രതികരണവുമായെത്തി. കെ കെ ശൈലജയെപ്പോലെ, പ്രവര്‍ത്തിക്കുന്ന മന്ത്രിമാരെ ഒഴിവാക്കുകയും മുഖ്യമന്ത്രിയുടെ മരുമകനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത് നിര്‍ഭാഗ്യകരമായെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ''അന്താരാഷ്ട്രതലത്തില്‍ അഭിനന്ദിക്കപ്പെട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ കേരളാ മന്ത്രിസഭയില്‍ കാണാനില്ല. എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്'' എന്നാണ് സി.പി.ഐ.(എം.എല്‍.) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ ചോദിച്ചത്.
സ്ത്രീകള്‍ നിഴലായിരിക്കുമ്പോഴാണ് അവരെ വലിയവരായി കരുതുന്നതെന്നും ഏതെങ്കിലും ഒരു നിമിഷത്തില്‍ അവര്‍ കൂടുതല്‍ തിളങ്ങുന്നതായി കണ്ടാല്‍ ആ നിമിഷം പുറത്താക്കുമെന്നും കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി അഭിപ്രായപ്പെട്ടു.