ഉന്നതാധികാര സമിതി യോഗം തുടങ്ങിയ ഉടനെത്തന്നെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി എം എ സലാമിന്റെ പേര് നിർദേശിച്ചു. എന്നാല്‍ ചില മുതിർന്ന നേതാക്കൾ ഈ പ്രഖ്യാപനത്തെ അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുത്തതായാണ് സൂചന. എന്നാല്‍ ഇവരുടെ നിലപാടിന് പൊതുസ്വീകാര്യത ലഭിച്ചില്ല.
advertisement
മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പിന്തുണയും പി എം എ സലാമിന് തുണയായി. പ്രസിഡന്റ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ നിലപാടിനൊപ്പം നിന്നു. പി എം എ സലാം തന്നെ സെക്രട്ടറിയാവട്ടെ എന്ന് കുഞ്ഞാലിക്കുട്ടി നേരത്തേതന്നെ അഭിപ്രായപ്പെട്ടിരുന്നു.
നിലവില്‍ മുസ്‌ലിംലീഗിന്റെ ആക്ടിങ് ജനറല്‍ സെക്രട്ടറിയാണ് പി എം എ സലാം. നേരത്തേ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ പി എ മജീദ് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കി നിശ്ചയിച്ചിരുന്നത്.
കെ എം ഷാജി ഉള്‍പ്പെടെയുള്ള നേതാക്കളായിരുന്നു എം കെ മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തുവന്നിരുന്നത്.
തർക്കം ഉടലെടുത്തതോടെ പാർട്ടിയുടെ മുഴുവൻ ജില്ല കമ്മിറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഒരോ ജില്ല കമ്മിറ്റി അധ്യക്ഷന്മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ചോദിച്ചിരുന്നു. ഭാരവാഹികളെ നിശ്ചയിക്കാൻ മത്സരമുണ്ടാകില്ലെന്നും അത് മുസ്ലിം ലീഗ് കീഴ്വഴക്കമല്ലെന്നും സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
