സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് അഞ്ഞൂറോളം വനിതകൾ പങ്കെടുത്ത തിരുവാതിര കളി നടന്നത്. ഇടുക്കി എഞ്ചിനീയറിങ് കോളജിൽ കുത്തേറ്റു മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ വിലാപയാത്ര നടക്കുന്ന സമയത്ത് സിപിഎമ്മിന്റെ നേതൃത്വത്തിൽ തിരുവാതിര നടത്തിയതിനെതിരെ കോൺഗ്രസ് നേതാക്കൾ വിമർശനവുമായി എത്തിയിരുന്നു. എന്നാൽ ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിൽ പ്രതിസ്ഥാനത്തുള്ള കോൺഗ്രസ് ജാള്യത മറയ്ക്കാനാണ് നേരത്തെ നിശ്ചയിച്ച പരിപാടിക്കെതിരെ ആരോപണം ഉയർത്തുന്നതെന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം.
Also Read- Celebrity Obsession | സെലിബ്രിറ്റികളോട് കടുത്ത ആരാധനയുള്ളവർക്ക് ബുദ്ധിശക്തി കുറവായിരിക്കുമെന്ന് പഠനം
advertisement
പൊതുപരിപാടിയില്‍ 150 പേരെ പങ്കെടുക്കാവു എന്ന നിയന്ത്രണം നിലനില്‍ക്കെയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത തിരുവാതിര കളി അരങ്ങേറിയത്. ഒമിക്രോൺ കേസുകള്‍ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം, പൊതുയോഗങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് 500 ൽ അധികം സ്ത്രീകളെ ഉൾപ്പെടുത്തി തിരുവാതിര നടത്തിയത്.
പാർട്ടിയുടെ വളർച്ചയും ഭരണത്തിന്റെ നേട്ടങ്ങളും കോർത്തിണക്കിയ വരികളാൽ സമ്പന്നമായ തിരുവാതിരകളി ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയാണ് ചെറുവാരക്കോണം എൽപിഎസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചത്. ‘ഇന്നീപാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ’ എന്ന വരികൾ ഉൾപ്പെട്ട തിരുവാതിരകളി ഗാനം രചിച്ചത്. പൂവരണി കെവിപി നമ്പൂതിരി ആണ്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, പാറശാല ഏരിയ സെക്രട്ടറി എസ് അജയകുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെൻഡാർവിൻ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ചു സ്മിത, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തിരുവാതിര നടത്തിയത്.
ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ 10ന് ചേർന്ന ഉന്നതാധികാര സമിതി യോഗമാണ് കല്യാണ, മരണാനന്തര ചടങ്ങുകളിൽ 50 പേർ മാത്രമേ പങ്കെടുക്കാവൂ എന്നു നിർദേശിച്ചത്. ഒത്തുചേരലുകളും രാഷ്ട്രീയപരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി ചേരണമെന്നും നേരിട്ട് ചേരുമ്പോൾ ശാരീരിക അകലം പാലിക്കണമെന്നും സർക്കാർ ഉത്തരവിലൂടെ നിർദേശിച്ചു. എന്നാൽ, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയില്ല.
സിപിഎം ജില്ലാ സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്താത്തതെന്നാണ് വിമർശനം ഉയർന്നത്. ശരാശരി 300 പേർ പങ്കെടുക്കുന്ന 6 ജില്ലാ സമ്മേളനങ്ങളാണ് ഈ മാസം പൂർത്തിയാകാനുള്ളത്. ജില്ലാ സമ്മേളനങ്ങൾ ഓൺലൈനായി നടത്താൻ സിപിഎം ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിനിധികളുടെ എണ്ണം കുറച്ചും അകലം പാലിച്ചും നടത്താനാണ് തീരുമാനം. പൂർണമായും അടച്ചിട്ട ഹാളിലാണ് സമ്മേളനം നടക്കുന്നത്. 14ന് തുടങ്ങുന്ന തിരുവനന്തപുരം സമ്മേളനത്തിൽ 198 പ്രതിനിധികളുണ്ട്.