കോളജിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ അദീന്‍ നാസർ കറുത്ത കണ്ണട ധരിപ്പിച്ചു എന്നാണ് അൽ അമീൻ പൊലീസിന് നൽകിയ പരാതി വ്യക്തമാക്കുന്നത്. പൊതുമധ്യമത്തില്‍ രാഷ്ട്രപിതാവിനെ അവഹേളിച്ചതില്‍ കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടത്.
അദീന്‍ ഗാന്ധിപ്രതിമയില്‍ കൂളിങ് ഗ്ലാസ് വെച്ച് ഫോട്ടോ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ വീഡിയോ പിന്‍വലിക്കുകയായിരുന്നു. എന്നാൽ പരാതി ലഭിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗവും കോളേജ് യൂണിയൻ ഭാരവാഹിയുമാണ് അദീൻ. സംഭവം വിവാദമായെങ്കിലും എസ്എഫ്ഐ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
advertisement
അതേസമയം ഗാന്ധി പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വച്ച് വീഡിയോ എടുത്ത എസ്‌എഫ്‌ഐ നേതാവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. ഫേസ്ബുക്കില്‍ പങ്കുവച്ച ഒറ്റ വരി പോസ്റ്റിലാണ് രാഹുലിന്റെ പ്രതികരണം. 'രാഷ്ട്രപിതാവ് ആരെന്ന് അറിയാത്തത് കൊണ്ടാണല്ലോ അവൻ എസ്‌എഫ്‌ഐ ആയത്, ഹേ റാം'- എന്നാണ് രാഹുല്‍ കുറിച്ചത്. വീഡിയോയുടെ സ്‌ക്രീൻ ഷോട്ടും രാഹുല്‍ പോസ്റ്റില്‍ പങ്കുവച്ചിരുന്നു.