ഈരാറ്റുപേട്ടയില്‍ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ പോലീസിന്റെ കൈവശമുള്ള സ്ഥലം നൽകുന്നതിനെതിരെ ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിലാണ് ഈരാറ്റുപേട്ടയ്ക്കെതിരായ പരാമർശം ഉണ്ടായിരുന്നത്. തീവ്രവാദ സാന്നിധ്യമുള്ള മേഖല എന്ന് റിപ്പോർട്ടിൽ ഉണ്ടായിരുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിനെതിരെ ജമാ അത്ത് ഇസ്ലാമിയും എസ്ഡിപിഐയും അന്ന് കടുത്ത പ്രതിഷേധവും ഉയർത്തിയിരുന്നു.
'പണ്ട് എപ്പോഴോ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇത്തരമൊരു റിപ്പോര്‍ട്ട് എഴുതിയത്. നിലവിലെ സാഹചര്യം പരിശോധിച്ച് ഇപ്പോള്‍ അത്തരം പ്രശ്നങ്ങളിലെന്ന് റിപ്പോര്‍ട്ട് കൊടുത്തു. പഴയ റിപ്പോര്‍ട്ടിലെ പരാമര്‍ശം നീക്കപ്പെട്ടു,സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്ന നടപടിയുമായി മുന്നോട്ടു പോകും'- മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
advertisement
ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി റവന്യൂ വകുപ്പ് സ്ഥലം അന്വേഷിക്കുകയും തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള രണ്ട് ഏക്കറിലെ ഭൂമി ഇതിനായി വിനിയോഗിക്കാമെന്നും കണ്ടെത്തിയിരുന്നു. പൂഞ്ഞാര്‍ എംഎല്‍എയായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഇക്കാര്യം രേഖാമൂലം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥലം വിട്ടുനല്‍കാനാവില്ലെന്നായിരുന്നു കോട്ടയം എസ്പിയുടെ മുന്‍ നിലപാട്.
കേസുകളില്‍ പിടിക്കുന്ന വാഹനം സൂക്ഷിക്കാനും പൊലീസ് ക്വാട്ടേഴ്‌സ്, തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം എന്നിവ നിര്‍മ്മിക്കാനും ഈ സ്ഥലം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ പ്രശ്‌നങ്ങളും മതപരമായ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സ്ഥലമാണ് ഈരാറ്റുപേട്ട എന്ന പരാമര്‍ശമാണ് വിവാദമായത്.
അതസമയം, പോലീസ് മുന്‍ റിപ്പോര്‍ട്ട് തിരുത്തിയതിനെതിരെ ബിജെപി രംഗത്തുവന്നു. തീകൊള്ളികൊണ്ട് തലചൊറിയുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നത്. തീവ്രവാദികള്‍ക്ക് കുടപിടിക്കുന്നതാണ് മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ അജണ്ട. എസ്.പിയുടെ റിപ്പോര്‍ട്ട് തിരുത്തി ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ പോകുന്നു എന്ന മന്ത്രിയുടെ വാക്കുകള്‍ ജനങ്ങള്‍ ഞെട്ടലോടെ കേള്‍ക്കണം. തീവ്രാവാദികള്‍ക്ക് പാലൂട്ടുന്ന സമീപനമാണിത്. എസ്.പിയുടെ റിപ്പോര്‍ട്ട് തിരുത്തണമെന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ അടക്കം ആവശ്യപ്പെട്ടിരുന്നു.അതിന്‍റെ അനന്തരഫലമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ തിരുത്തല്‍. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഇടത് വലത് രാഷ്ട്രീയ കക്ഷികള്‍ മാപ്പ് പറയേണ്ടി വരുമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍.ഹരി പറഞ്ഞു.