നീതിപീഠത്തിൽ നിന്ന് നീതി ലഭിച്ചു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ പിന്തുണ ആശ്വാസമായി. 100 ദിവസം ജയിലിൽ കിടക്കാൻ തയാറായാണ് താൻ ജയിൽ പോയത്. പിണറായി സർക്കാർ നേരിടുന്നത് തിരിച്ചടി മാത്രമാണ്. പിണറായി സ്വയം കുഴികുത്തി കൊണ്ടിരിക്കുകയാണെന്നും അൻവർ വ്യക്തമാക്കി. ഒരു കാരണവശാലും എൽഡിഎഫ് വരരുതെന്ന് താൻ പറയുമ്പോൾ തമാശയായി തോന്നും. പിണറായി സർക്കാർ കേരളത്തിലെ ന്യൂനപക്ഷത്തെ വേട്ടയാടുകയാണ്. മുസ്ലീങ്ങള്‍ വർഗീയവാദികളാണെന്ന് പിണറായി ആവർത്തിച്ച് പറയുന്നു. എൽഡിഎഫിനോട് ചേർന്നുനിന്ന ന്യൂനപക്ഷം പൂർണമായി അകലുകയാണ്. വനഭേദഗതി ബില്ലോടെ ഇടതുപക്ഷത്തെ ഒരു പരിധി വരെ സഹായിച്ച ക്രൈസ്തവ സമൂഹവും കൈയൊഴിയുകയാണെന്ന് അൻവർ ചൂണ്ടിക്കാട്ടി.
advertisement
ഡിഎഫ്ഒ ഓഫീസ് തകർത്ത സംഭവത്തില്‍ റിമാൻഡിലായിരുന്ന പി വി അൻവർ എംഎൽഎക്ക് നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയാണ് നടപടി.
കേസിൽ മറ്റ് പ്രതികൾ കൂടിയുണ്ടെന്നും അവരെ തിരിച്ചറിയണമെങ്കിൽ റിമാന്‍റിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കണമെന്നുമാണ് പൊലീസ് ആവശ‍്യപ്പെട്ടത്. എന്നാൽ, ഞായറാഴ്ച ഉച്ചക്ക് 12 ന് കേസിലെ രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ‍്യം ചെയ്യാനുള്ള സമയം ലഭിച്ചിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
എന്നാൽ, പ്രത‍്യേക ക്രമസമാധാന സാഹചര്യമായിരുന്നതിനാൽ കസ്റ്റഡിയിലുള്ളവരെ ചോദ‍്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് വാദിഭാഗം അറിയിച്ചു. ജാമ‍്യാപേക്ഷ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പരിഗണിച്ച കോടതി വിധി പറയാൻ വൈകിട്ട് അഞ്ചിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 4.55 നാണ് ജാമ‍്യം നൽകിയത്.
ഞായറാഴ്ച രാത്രി എടവണ്ണ ഒതായിയിലെ വീട്ടിലെത്തിയാണ് ഡിവൈ എസ് പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പി വി അൻവറിനെ അറസ്റ്റ് ചെയ്തത്.