ആദായനികുതി പരിധിയില്‍ വരുന്ന വരുമാനം 680 രൂപ മാത്രമാണ് എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇത് കോണ്‍ഗ്രസ് പ്രചാരണ വിഷയമാക്കിയതോടെയാണ് വിശദീകരണവുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്. വിഷയത്തില്‍ കോണ്‍ഗ്രസിന് പുറമെ എല്‍ഡിഎഫും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.
''18 വര്‍ഷത്തെ പൊതുജീവിതം കളങ്കരഹിതമാണ്. പല കോണ്‍ഗ്രസുകാരും പലതവണ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം പ്രത്യേകിച്ചും ഇത്തരം ശ്രമങ്ങള്‍ കൂടുതലായി നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണിതും.''- രാജീവ് പറഞ്ഞു.
advertisement
2021-2022 വര്‍ഷത്തില്‍ ആദായനികുതി പരിധിയില്‍ വന്ന വരുമാനം 680 രൂപ മാത്രമാണെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 28 കോടി രൂപയുടെ ആസ്തി മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള തന്റെ പ്രധാന കമ്പനികളുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അഭിഭാഷകയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ അവനി ബന്‍സാല്‍ ആരോപിച്ചത്.
ബെംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട അവനി ബന്‍സാല്‍ അദ്ദേഹം വസ്തു നികുതി അടച്ചതിന്റെ രസീതും പുറത്ത് വിട്ടു. സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച് വരാണിധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് അവനി ബന്‍സാല്‍ പരാതി നല്‍കിയിരുന്നു.