ആരോപണം ഉന്നയിച്ച നടി പാലേരി മാണിക്യം പാതിരാക്കൊലപാതകത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യമല്ലാത്തത് കൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെ രഞ്ജിത്ത് ആരോപണം നിഷേധിച്ചിരുന്നു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു രഞ്ജിത്തിന്റെ വാദം. “തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ്റെയും രണ്ട് സഹായികളുടെയും സാന്നിധ്യത്തിൽ ഞാൻ നടിയുമായി സംവദിച്ചു. രാമകൃഷ്ണൻ നടിയോട് കഥ പറഞ്ഞതോടെ അവർ ആവേശത്തിലായി. അവർക്ക് ഏത് കഥാപാത്രം നൽകണം എന്ന കാര്യത്തിൽ എനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു,” രഞ്ജിത്ത് പറഞ്ഞു.
advertisement
ആരോപണങ്ങൾ ഉയർന്നെങ്കിലും വെറും ആരോപണത്തിൻ്റെ പേരിൽ കേസെടുക്കില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ കഴഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാജ്യം കണ്ട ഏറ്റവും കഴിവുള്ള കലാകാരന്മാരിൽ ഒരാളാണ് രഞ്ജിത്തെന്നും, പരാതി എഴുതി നൽകിയാൽ മാത്രമേ കേസെടുക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു. കേരള സർക്കാർ സ്ത്രീകൾക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ 2009-10 കാലഘട്ടത്തിൽ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ആരോപിച്ചത്.
ബംഗാളി നടിയുടെ ആരോപണം
"മലയാള സിനിമയിലെ പ്രമുഖനും ദേശീയ പുരസ്കാരം നേടിയ സംവിധായകനുമാണ് അദ്ദേഹം. ഒരു സിനിമാ പ്രോജക്റ്റ് ചർച്ച ചെയ്യാൻ ഞാൻ അദ്ദേഹത്തിൻ്റെ വസതിയിൽ പോയി. അദ്ദേഹത്തിൻ്റെ പെരുമാറ്റം എനിക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന്റെ ചില പ്രവർത്തികളിൽ എനിക്ക് അസ്വസ്ഥത തോന്നി. തിരക്കഥയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു അന്നത്തെ കൂടിക്കാഴ്ച," എന്നാണു നടിയുടെ ആരോപണം.
നടിയുടെ സമ്മതമില്ലാതെയുള്ള പ്രവർത്തിയിൽ അവർ വിയോജിപ്പ് വളരെ വ്യക്തമായി രേഖപ്പെടുത്തുകയുണ്ടായി.
“ഇനി പ്രോജക്റ്റിൻ്റെ ഭാഗമാകേണ്ടതില്ലെന്ന എൻ്റെ തീരുമാനം ഞാൻ ഉടൻ അറിയിച്ച ശേഷം സ്ഥലം വിട്ടു, അടുത്ത ദിവസം കൊൽക്കത്തയിലേക്ക് മടങ്ങി,” അവർ കൂട്ടിച്ചേർത്തു.
"സിനിമയിലെ മറ്റ് സ്ത്രീ അഭിനേതാക്കളോട് അയാൾ ഇതേ രീതിയിൽ പെരുമാറിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അവർ സമാനമായ സാഹചര്യം നേരിട്ടിട്ടുണ്ടെങ്കിൽ അത് തുറന്നു പറയണോ വേണ്ടയോ എന്നത് അവരുടെ ചുമതലയാണ്. അദ്ദേഹത്തിൻ്റെ ശക്തിയും സ്വാധീനവും മറ്റുള്ളവർ പരാതി പുറത്തുപറയാതിരിക്കുന്നതിൽ ഒരു പങ്കുവഹിച്ചിരിക്കാം, ”അവർ കൂട്ടിച്ചേർത്തു.
ബംഗാളി സിനിമാ മേഖലയിൽ തനിക്ക് അത്തരത്തിലുള്ള അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ മറ്റ് വനിതാ താരങ്ങൾക്ക് സമാനമായ അനുഭവങ്ങൾ ഉണ്ടായിരിക്കാമെന്നും നടി പറഞ്ഞു. അത്തരം സ്ത്രീകൾ ധൈര്യം സംഭരിച്ച് ഭയമില്ലാതെ സംസാരിക്കണം എന്നും അവർ കൂട്ടിച്ചേർത്തു.