അതേസമയം നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്രസംഘം. കുട്ടി റമ്പുട്ടാന്‍ കഴിച്ചിരിരുന്നതായി വീട്ടുകാർ കേന്ദ്രസംഘത്തെ അറിയിച്ചു. റമ്പുട്ടാൻ കൃഷി ചെയ്ത സ്ഥലത്ത് വവ്വാലുകള്‍ എത്തുന്ന ഇടമാണോയെന്നത് കേന്ദ്രസംഘം പരിശോധിക്കും. ഇന്ന് ഉച്ചയോടെയാണ് കേന്ദ്രസംഘം കോഴിക്കോട് മുന്നൂരിലുള്ള കുട്ടിയുടെ വീട്ടിലെത്തിയത്. റമ്പുട്ടാന്റെ സാമ്ബിളുകള്‍ കേന്ദ്രസംഘം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
നിപ വൈറസ് ബാധിച്ച് പന്ത്രണ്ടു വയസുകാരൻ മരിച്ചതിന് പിന്നാലെ രണ്ടു പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തി. മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗ ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
advertisement
അതേസമയം നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. മരിച്ച കുട്ടി കോവിഡ് പോസിറ്റിവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കുട്ടിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടികളിലാണ്. പ്രാഥമിക സമ്പര്‍ക്കത്തിന്റെ പട്ടിക ആയിട്ടുണ്ടെന്നും രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടി ചികിത്സയ്‌ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിച്ചത്. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസീറ്റീവാണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ റോഡുകള്‍ പൊലീസ് അടച്ചു. നിരീക്ഷണത്തിലിരിക്കുന്ന ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ ഇല്ലെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ച രാത്രി തന്നെ ഉന്നതതല യോഗം ചേര്‍ന്ന് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചിരുന്നു. കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍, ജില്ലകളിലും ജാഗ്രത വേണം. ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.
നാല് ദിവസം മുന്‍പാണ് നിപ രോഗ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടക്കം സാധാരണ പനിയായിരുന്നു. ആദ്യം പനിബാധിച്ച കുട്ടിയെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നിന്ന് പിന്നിട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ കുട്ടിയ്ക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നു. പിന്നാലെ കുട്ടിക്ക് അപസ്മാരവും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു.
അബോധവസ്ഥയിലായിരുന്ന കുട്ടി 6 ദിവസമായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ സംശയം തോന്നിയ ഡോക്ടര്‍ സാംബിള്‍ ആലപ്പുഴ വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക റിപ്പോര്‍ട്ടില്‍ നിപ്പയെന്ന് സംശയിക്കുന്നപണ്ടെങ്കിലും ആരോഗ്യ വകുപ്പ് ഇത് പുറത്ത് വിട്ടിട്ടില്ല.