പാക് അധിനിവേശം കശ്മീരില്‍ മാത്രമല്ല, കെ ടി ജലീലിന്റെ മനസ്സിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
ഷാഫി പറമ്പിലിന്റെ വാക്കുകൾ ഇങ്ങനെ- ''പാക്ക് 'അധിനിവേശം'കാശ്മീരിൽ മാത്രമല്ല കെ ടി ജലീലിന്റെ മനസ്സിലും ഉണ്ടായിട്ടുണ്ട്. അത് കൊണ്ടാണ് അദ്ദേഹം പോസ്റ്റിൽ ഉപയോഗിച്ച വാക്കുകളിൽ ഒരു 'പാക്ക് ചുവ' വന്നിരിക്കുന്നത്. അതിന്റെ അന്തസത്ത രാജ്യ വിരുദ്ധതയാണ്. മുഖ്യമന്ത്രി പാൽപ്പായസം കൊടുത്തയച്ചിരുന്ന ഒരു മുൻ മന്ത്രിയും നിലവിൽ എം എൽ എ യുമായ ഒരാളാണ് ദീർഘമായ ഫേസ്ബുക്ക് പോസ്റ്റിൽ 'ആസാദ് കാശ്മീർ', 'ഇന്ത്യൻ അധിനിവേശ കാശ്മീർ ' പോലുള്ള തീവ്രവാദ സ്വഭാവമുള്ള കാഴ്ച്ചപാടും പദങ്ങളും മുന്നോട്ട് വെക്കുന്നത്. സിപിഎമ്മും മുഖ്യമന്ത്രിയും നിലപാട് പറയണം.''
advertisement
'ജലീൽ രാജ്യദ്രോഹി, മഹാനാക്കിയത് പിണറായി ചെയ്ത പാപം': ചെറിയാൻ ഫിലിപ്പ്
പാക്കിസ്ഥാനോട് കൂറുപുലർത്തുന്ന രാജ്യദ്രോഹിയായ കെ ടി ജലീലിനെ മഹാനാക്കി ഉയർത്തിയത് പിണറായി വിജയൻ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ പാപമാണെന്ന് ചെറിയാൻ ഫിലിപ്പ്. ഈ അധർമ്മത്തിന് ചരിത്രം ഒരിക്കലും മാപ്പു നൽകില്ല. മതതീവ്രവാദികളുടെ വോട്ടു നേടാനുള്ള വർഗ്ഗീയപ്രീണനത്തിന് കെ ടി ജലീലിനെ ആയുധമാക്കിയതു കൊണ്ടാണ് പിണറായി ഇപ്പോഴും ജലീലിനെ സംരക്ഷിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.
കാശ്മീർ സംബന്ധിച്ച ജലീലിന്റെ അഭിപ്രായത്തോടുള്ള നിലപാട് മുഖ്യമന്ത്രിയും എൽ ഡി എഫും വ്യക്തമാക്കണം. രാജ്യദ്രോഹ കുറ്റത്തിന് ജലീലിനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണം. ഭരണഘടനാ ലംഘനം നടത്തിയ എം എൽ എയോട് സ്പീക്കർ വിശദീകരണം തേടണം. പൊതു സമൂഹം ജലീലിനെ സാമൂഹ്യമായി ബഹിഷ്ക്കരിക്കണം.
പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ കാശ്മീരിനെ ആസാദ് കാശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെ ഇന്ത്യൻ അധീന കാശ്മീർ എന്നു വിളിക്കുന്ന കെ ടി ജലീലിനോട് രാജ്യ സ്നേഹികളായ ഒരു ഭാരതീയനും പൊറുക്കില്ല. മുഹമ്മദാലി ജിന്നയുടെ പാക്കിസ്ഥാൻ വാദത്തിന് സമാന്തരമായി മലബാറിൽ മാപ്പിളസ്ഥാൻ വാദമുയർത്തിയവരുടെ ആത്മീയ പിൻഗാമിയാണ് ഇദ്ദേഹം.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുഴക്കിയിരുന്ന നിരോധിക്കപ്പെട്ട സിമിയുടെ നേതാവായിരുന്നു ജലീൽ. ആദ്യം മുസ്ലിം ലീഗിലും പിന്നീട് സി പി എമ്മിലും നുഴഞ്ഞുകയറിയ രാജ്യദ്രോഹിയാണ് ജലീൽ. മുഗൾ രാജാക്കളിൽ ഏറ്റവും അധമനായിരുന്ന ഔറംഗസീബിനെ വാനോളം പുകഴ്ത്താനും ജലീൽ മടിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചരിത്ര വിശകലനങ്ങളിൽ പലതും വർഗ്ഗിയ വിഷം പുരണ്ടതാണ്.
പിണറായി വിജയൻ നയിച്ച രണ്ടു കേരള യാത്രകളിൽ പാർട്ടി അംഗമല്ലാത്ത ജലീലിനെ ഏഴംഗ ജാഥാ സംഘത്തിൽ ഉൾപ്പെടുത്തിയത് സി പി എം പോഷക സംഘടനയായ കേരള പ്രവാസിസംഘത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും എം എൽ എ യുമായിരുന്ന മഞ്ഞളാംകുഴി അലിയെ മറി കടന്നുകൊണ്ടായിരുന്നു. അദ്ദേഹത്തിന് മന്ത്രി സ്ഥാനവും നൽകിയില്ല.
2016 ൽ എളമരം കരീമിന് ബേപ്പൂർ സീറ്റ് നിഷേധിച്ചത് കെ ടി ജലീലിന് മന്ത്രി സ്ഥാനം നൽകുന്നതിനാണ്. തദ്ദേശ സ്വയംഭരണം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ പ്രമുഖ വകുപ്പുകളാണ് ജലീലിന് നൽകിയത്. മന്ത്രിയെന്ന നിലയിൽ പ്രോട്ടോക്കേൾ ലംഘിച്ച് വിദേശ രാജ്യങ്ങളുമായി മമതാബന്ധം സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ്. ഷാർജ ഭരണാധികാരിയുമായുള്ള കൂടികാഴ്ചകളിൽ പങ്കെടുത്ത ഏക മന്ത്രിസഭാംഗമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ജലീലിനെ തള്ളിപ്പറയാതെ തോളിലേറ്റി കൊണ്ടു നടക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.