''സ്വാമി ആദ്യം അഭിപ്രായം പറഞ്ഞു. മുഖ്യമന്ത്രി അതിനെ പിന്തുണച്ചു. അതിനെതിരെ ജി സുകുമാരൻ നായർ അഭിപ്രായം പറഞ്ഞു. അതിനു മറുപടി സ്വാമിയും പറഞ്ഞു. അതോടെ ആ വിഷയം ക്ലോസ്. ശ്രീനാരായണഗുരു സനാതന ധർമത്തിന്റെ വക്താവാണോ അല്ലയോ എന്നൊന്നും പറയാൻ ഞാൻ പണ്ഡിതനല്ല. ഞാനതു പഠിച്ചിട്ടില്ല. അനാചാരങ്ങൾ പലതും ഗുരു പിഴുതു ദൂരെയെറിഞ്ഞു. ഒരു ദിവസംകൊണ്ട് എല്ലാം അവസാനിക്കില്ല. എങ്കിലും ഏറെ മാറ്റങ്ങൾ വന്നു.
എസ്എൻഡിപി യോഗം വക ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു കയറാമെന്ന രീതി വർഷങ്ങളായി നടപ്പാക്കുന്നുണ്ട്. ഞങ്ങൾക്കതു പുതിയ കാര്യമല്ല. അതുകൊണ്ടു യോഗം അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ല' - വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
advertisement
'വർഷങ്ങളുടെ പിണക്കം അവസാനിപ്പിച്ചു രമേശ് ചെന്നിത്തലയെ മന്നം ജയന്തി പരിപാടിയിൽ പങ്കെടുപ്പിച്ചത് എന്തെങ്കിലും സ്ഥാനത്തിനു വേണ്ടിയാണോ എന്നറിയില്ല. പക്ഷേ, അദ്ദേഹത്തെ എൻഎസ്എസിന്റെ പുത്രനെന്നു വിശേഷിപ്പിച്ചത് അൽപം കടന്നുപോയി. എൻഎസ്എസിന്റെ പുത്രനായി രാഷ്ട്രീയത്തിൽ വന്നാൽ എൻഎസ്എസിനു വേണ്ടിയല്ലേ പ്രവർത്തിക്കൂ? അച്ഛനു വേണ്ടിയല്ലേ മകൻ പ്രവർത്തിക്കൂ?'- വെള്ളാപ്പള്ളി പറഞ്ഞു.
'ഹിന്ദു സമൂഹത്തിൽ ഭിന്നതയൊന്നുമില്ല. നായാടി മുതൽ നമ്പൂതിരി വരെ എന്നു ഞങ്ങൾ പറഞ്ഞതു മാറ്റി നായാടി മുതൽ നസ്രാണി വരെ എന്നാക്കി. അങ്ങനെ ചിന്തിക്കുന്ന അവസ്ഥയിലേക്കു കേരള രാഷ്ട്രീയം എത്തിച്ചു. ജനസംഖ്യയിൽ നല്ല ശതമാനമുള്ള നസ്രാണികൾ ഒരുപാടു പ്രയാസങ്ങൾ നേരിടുന്നു. അവരെ മാറ്റിനിർത്തേണ്ടതില്ല. മുസ്‌ലിം വിഭാഗങ്ങളും ഒന്നിക്കുകയല്ലേ? സർക്കാർ അവർക്കു വേണ്ടി എന്തൊക്കെ ചെയ്തു? എന്നിട്ട് തിരഞ്ഞെടുപ്പിൽ അവരുടെ വോട്ട് കിട്ടിയോ?
ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരിനു മുൻപത്തേതിനെക്കാൾ പ്രതിച്ഛായ അൽപം മോശമാണെന്ന് എല്ലാവർക്കും അറിയാം. അപ്പോൾ എ കെ ശശീന്ദ്രനെ മാറ്റി പ്രവർത്തന പരിചയമില്ലാത്ത കുട്ടനാട് എംഎൽഎയെ മന്ത്രിയാക്കിയിട്ട് എന്തു ചെയ്യാൻ? സർക്കാരിനു കഷ്ടിച്ച് ഒന്നര വർഷമേ ബാക്കിയുള്ളൂ. പുതിയ ആൾ വന്ന് എല്ലാം പഠിക്കുമ്പോഴേക്കും സംഗതി മയ്യത്താകും. ഭരണം കുലുക്കിയാൽ അടരുന്ന പൂവൻപഴക്കുല പോലെ നിൽക്കുമ്പോൾ എംഎൽഎ ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ പെരുമാറുന്നു. ഇടതുപക്ഷത്തിനും അതിനു വേണ്ടി ചോരയും നീരുമൊഴുക്കിയ പിന്നാക്ക വിഭാഗത്തിനും സ്വാധീനമുള്ള കുട്ടനാട്ടിൽ അവർക്ക് അർഹമായതു പലപ്പോഴും നഷ്ടമാകുന്നത് എൽഡിഎഫിന്റെ ഔദാര്യശീലംകൊണ്ടാണ്'- വെള്ളാപ്പള്ളി പറഞ്ഞു.