അതേസമയം ഗവർണർ നിരസിച്ച ഒക്ടോബർ രണ്ടിലെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും. പരിപാടിയുടെ ഉത്ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചിരുന്നു. ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെയാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഗവർണർ അറിയിച്ചത്.
സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണ മന്ത്രി എംബി രാജേഷിനോടും ചീഫ് സെക്രട്ടറിയോടും ഗവർണർ അറിയിച്ചു. ഓണാഘോഷത്തിന്‍റെ സമാപനഘോഷയാത്രയിൽ ക്ഷണിക്കാത്തതിലെ അതൃപ്‌തിയും ഗവർണർ അറിയിച്ചിരുന്നു. ഒക്ടോബർ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം വ്യാപക ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
advertisement
ലഹരിയ്‌ക്കെതിരെ സുശക്തവും പഴുതുകൾ ഇല്ലാത്തതുമായ പ്രതിരോധമാർഗം തീർക്കുന്നതിനായി ബഹുമുഖ കർമ്മ പദ്ധതി ഒക്ടോബർ 2-ന് ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻറ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സിനിമ, സീരിയൽ, സ്‌പോർട്‌സ് മേഖലയിലെ പ്രമുഖർ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിശാലമായ ക്യാമ്പയിനാണ് ഒക്ടോബർ 2 മുതൽ നവംബർ 1 വരെ നടത്തുന്നത്.
നവംബർ 1-ന് സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ബസ് സ്റ്റാന്റ്, റെയിൽവേസ്റ്റേഷൻ, ലൈബ്രറി, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിക്കുകയും ചെയ്യും. ലഹരിക്കെതിരായ ഹ്രസ്വ സിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചയും ഇതിനോടനുബന്ധിച്ചു സംഘടിപ്പിക്കും. വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റോൾപ്ലേ, സ്‌കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റർ രചന, തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വിപണനത്തിനെതിരെ കർശന നടപടികൾ സ്വീകരിയ്ക്കും. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി നേർവഴിയിലേക്ക് കൊണ്ടുവരുന്നതിനായി പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ യോദ്ധ പദ്ധതി നടപ്പാക്കും.
NCC, SPC, NSS, സ്‌കൗട്ട് ആൻറ് ഗൈഡ്‌സ്, JRC, വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ ക്യാമ്പയിനിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തും. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി വിമുക്തി മിഷനും SERT-യും ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ വഴി പരിശീലനം നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.