തിരുവനന്തപുരം
തലസ്ഥാനത്ത് ബീച്ചുകളിലെയും പൊതു ഇടങ്ങളിലെയും ആഘോഷ പരിപാടികൾ 12 മണിക്ക് അവസാനിപ്പിക്കണമെന്ന് പൊലിസ് അറിയിച്ചു. ഹോട്ടലുകളുടെയും, ക്ലബ്ബുകളുടെയും പുതുവത്സര പാർട്ടികൾ പന്ത്രണ്ടര വരെ അനുവദിക്കും. മാനവീയം വീഥിയിൽ വൈകിട്ട് ഏഴരയ്ക്ക് ബാരിക്കേഡുകൾ സ്ഥാപിക്കും. 12 മണിക്ക് തന്നെ മാനവീയം വീഥിയിലും പരിപാടികൾ അവസാനിപ്പിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച് നാഗരാജു അറിയിച്ചു.
കൊച്ചി
കൊച്ചി കാര്‍ണിവലില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ എത്തിയാല്‍ കടത്തിവിടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വൈകീട്ട് നാലുമണിയോടെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. ഞായറാഴ്ച്ച രാവിലെ മുതല്‍ നഗരത്തില്‍ കര്‍ശന വാഹന പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജെ പാര്‍ട്ടിക്ക് എത്തുന്നവരുടെ പേരുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണമെന്ന് തിരുവനന്തപുരം കമ്മീഷണര്‍ നിര്‍ദേശിച്ചു.
advertisement
പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് മൈതാനത്ത് 45,000 പേരെയും, തൊട്ടടുത്തെ മൈതാനത്ത് 80,000 പേരെയുമാണ് ഉള്‍ക്കൊള്ളാനാവുക. അതിലപ്പുറം ആളുകള്‍ എത്തിയാല്‍ ആരെയും കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു. വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ലെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
കോഴിക്കോട്
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പൊലീസിന്റെ ഗതാഗതം നിയന്ത്രണം. സാധാരണ പോലെ യാതൊരു വിധ ചരക്കുവാഹനങ്ങൾക്കും കോഴിക്കോട് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മറ്റ് യാത്രക്കാരില്ലാതെ ഡ്രൈവർ മാത്രമായി യാത്ര ചെയ്യുന്ന, കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കും. ഇത്തരം വാഹനങ്ങൾ നഗരപരിധിക്ക് പുറത്ത് പാർക്കിംഗ് ചെയ്യേണ്ടതാണ്. പുതുവത്സരാഘോഷം സുഗമമാക്കുന്നതിനുവേണ്ടി വൈകീട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും.
സൗത്ത് ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല. അനധികൃത പാർക്കിംഗ് യഥാസമയങ്ങളിൽ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും പിഴ ഈടാക്കുന്നതുമാണ്. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരായി നടപടികൾ സ്വീകരിക്കുന്നതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 10 സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തുമെന്ന് ട്രാഫിക് അസി. കമീഷണർ പറഞ്ഞു.
താമരശ്ശേരി ചുരത്തിലും പുതുവത്സരാഘോഷങ്ങള്‍ക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് ഇന്ന് വൈകീട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകുന്നേരം മുതല്‍ തിങ്കളാഴ്ച രാവിലെ വരെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
