വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മാണക്കമ്പിനിയില്‍ നിന്ന് സ്വപ്നയ്ക്കും കണ്‍സുലേറ്റിലെ ഉന്നതര്‍ക്കും കമ്മീഷനായി ലഭിച്ചത് മൂന്ന് കോടി അറുപത് ലക്ഷം രൂപയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കുന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി 18 കോടിയുടേതാണ്. പദ്ധതിക്ക് തുക അനുവദിച്ചത് വഴി യുഎഇ കോണ്‍സുലേറ്റിലെ ഉന്നതനും കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനും കമ്മിഷന്‍ ലഭിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു.
advertisement
സന്ദീപ് നായരാണ് നിര്‍മാണക്കരാര്‍ ഏറ്റെടുക്കാന്‍ കമ്പനിയുമായി ചർച്ച നടത്തിയത്. കമ്മിഷനായി ലഭിച്ച പണം മറ്റാര്‍ക്കെങ്കിലും പങ്കിട്ടോ എന്നും മറ്റാര്‍ക്കെങ്കിലും കമ്പനി കമ്മിഷന്‍ നല്‍കിയോ എന്നും വ്യക്തമല്ല.
2019 ല്‍ കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിങിന് കരാര്‍ നല്‍കിയ കമ്പനിയില്‍ നിന്ന് സ്വപ്നയ്ക്ക് 70 ലക്ഷം രൂപ ലഭിച്ചതായാണ് എൻഫോഴ്സ്മെന്റിന് ലഭിച്ച വിവരം. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ ആയിരം ഡോളറായിരുന്നു സ്വപ്നയുടെ കമ്മീഷന്‍. ഇതിന്റെ ഇരുപത് ശതമാനം, ഏകദേശം 3 കോടി 60 ലക്ഷം രൂപ സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കും ലഭിച്ചു. എന്നാല്‍ കോണ്‍സുലേറ്റിലെ ഉന്നതന് നല്‍കാന്‍ എന്ന വ്യാജേന ഇതിന് പുറമേ ഒരു കിലോ സ്വര്‍ണത്തിന് 1000 ഡോളര്‍ കൂടി വാങ്ങിയിരുന്നു.
സന്ദീപിന്റെ വീട്ടിൽവെച്ചാണ് സ്വർണം കൊണ്ടുവരുന്ന ബാഗേജുകൾ പൊട്ടിച്ചിരുന്നത്. റമീസിന്റെ സഹായികളാണ് ഇതു ചെയ്തിരുന്നത്. കമ്മീഷന്‍ കുറക്കാനായി കടത്തുന്ന സ്വര്‍ണത്തിന്റെ അളവ് പലപ്പോഴും കെ.ടി റമീസ് കുറച്ചാണ് സ്വപ്നയെ അറിച്ചിരുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.