അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്. ഈ സംഘത്തില്‍ രണ്ടു പേര്‍ പുരുഷന്മാരും ഒരാള്‍ വനിതയുമായിരുന്നു. ഇതില്‍ ഒരു ഉദ്യോഗസ്ഥനെതിരെയാണ് ഐ.ബി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മൊഴി പുറത്തായതിന് അന്വേഷണസംഘത്തില്‍ നിന്നും മാറ്റപ്പെട്ട എന്‍.എസ്.ദേവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ ഐ.ബിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
മൊഴി പകർപ്പിന്റെ ചിത്രം വിശദമായ ഡിജിറ്റല്‍ പരിശോധയ്ക്ക് വിധേയമാക്കി ഏതു മൊബൈലിലാണ് പകർത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഈ മൊബൈലിന്റെ ഐ.എം.ഇ. നമ്പര്‍, ഏതുവിധത്തിലാണ് ഇത് അയച്ചത് തുടങ്ങിയ വിശദാംശങ്ങളും ഡിജിറ്റല്‍ പരിശോധനയിലൂടെ കണ്ടെത്തി.
advertisement
സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ അതേ ദിവസം തന്നെ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച ഉദ്യോഗസ്ഥൻ പിന്നീട് ബ്ലൂടൂത്ത് ഉപയോഗിച്ച് ഭാര്യയുടെ പേരിലുളള മൊബൈലിലേക്ക് മാറ്റി. ഇതിനു ശേഷമാണ് ഇത് പുറത്തേക്ക് അയച്ചതെന്നുമാണ് ഐ.ബിയുടെ കണ്ടെത്തൽ. ഈ ഉദ്യോഗസ്ഥന് ഇടതുപക്ഷ പശ്ചാത്തലമുളളതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ റിപ്പോര്‍ട്ട് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന് ഐ.ബി. കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. കൃത്യമായ ആസൂത്രണത്തോടെയാണ് മൊഴി പകർപ്പ് പുറത്തുവിട്ടതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.