35,000 പേർക്ക് തൊഴിൽ നൽകാവുന്ന 3500 കോടി രൂപയുടെ പദ്ധതിയായിരുന്നു കിറ്റക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ സർക്കാരുമായി താൽപര്യപത്രം ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർച്ചയായ കമ്പനിയിലെ പരിശോധനയുടെ പശ്ചാത്തലത്തിലാണ് പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്ന് കിറ്റക്സ് കമ്പനി തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് കിറ്റക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് തമിഴ്നാട് സർക്കാർ രംഗത്ത് വന്നത്.
advertisement
പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാബ് ഡ്യൂട്ടിയിൽ 100 ശതമാനം ഇളവ്, ആറ് വർഷത്തേക്ക് 5 ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങൾക്ക് 25 ശതമാനം സബ്‌സിഡി എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. ബൗദ്ധിക സ്വത്തവകാശ ചിലവുകൾക്ക് 50 ശതമാനം സബ്‌സിഡി, തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്,ടി വിഭാഗങ്ങൾക്ക് 6000 രൂപയും സാമ്പത്തിക സഹായം, ഗുണ നിലവാര സർട്ടിഫിക്കേഷനുകൾക്ക് 50 ശതമാനം സബ്‌സിഡി, അഞ്ച് വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി, മൂലധന ആസ്തികൾക്ക് 100 ശതമാനം സംസ്ഥാന ജിഎസ്ടി ഇളവ് എന്നിവയെല്ലാം നൽകുമെന്നും തമിഴ്നാട് സർക്കാർ ഉറപ്പുനൽകുന്നുണ്ട്.
പദ്ധതി നടപ്പാക്കാൻ തമിഴ്നാട് മുൻ സർക്കാരുമായി ചർച്ച നടത്തുമെന്നാണ് കിറ്റക്സ് ചെയർമാൻ സാബു എം ജേക്കബ് ന്യൂസ് 18 നോട് പറഞ്ഞു. കിറ്റക്സ് ഗ്രൂപ്പുമായുള്ള പ്രശ്നം ചെയ്തു തീരുമാനിക്കുമെന്നാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ പോലും തന്നെ വിളിച്ചിട്ടില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. കമ്പനിക്ക് തൊഴിൽ വകുപ്പ് നൽകിയ നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കിയിരുന്നു.