മലയാളികളുടെ മനസ്സിൽ തീരാനോവായി ഒരു കുരുന്നുകൂടി. അമ്മയുടെയും അനിയന്‍റെയും കണ്‍മുന്നിൽ ശരീരം നുറുങ്ങുന്ന വേദനയോടെ പിടഞ്ഞുവീണ ഏഴു വയസ്സുകാരൻ ഇനിയില്ല. അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരപീഡനത്തിന് ഇരയായ രണ്ടാം ക്ലാസുകാരനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
മർദ്ദനേറ്റ മൃതപ്രായനായ കുട്ടിയെ കഴിഞ്ഞമാസം 28നാണ് ആശുപത്രിയിൽ എത്തിക്കുന്നത്. ആദ്യം എത്തിച്ചത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. തുടർന്നു കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൈകുന്നേരം ആറുമണിയോടെ മെഡിക്കൽ കോളേജിൽ എത്തിച്ച കുട്ടിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി.
advertisement
അവസാന നിമിഷംവരെ കുട്ടി വെന്‍റിലേറ്ററിൽ തന്നെയായിരുന്നു. മെഡിക്കൽ ബോർഡിലെ വിദഗ്ദ്ധ സംഘത്തിന്‍റെ നിർദ്ദേശത്തോടെ ആയിരുന്നു ചികിത്സ. തലച്ചോറിന്‍റെ പ്രവർത്തനം പൂർണമായും നിലച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. മറ്റ് അവയങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ ആയിരുന്നതിനാൽ ഡോക്ടർമാർക്ക് നേരിയ പ്രതീക്ഷയുണ്ടായിരുന്നു.
ഇതിനിടെ കുട്ടിക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണവും നൽകി. എന്നാല്‍, കുട്ടിയുടെ ആരോഗ്യാവസ്ഥ ഓരോ ദിവസം കഴിയുമ്പോഴും കൂടുതൽ മോശമായി. ഡോക്ടർമാരുടെ പ്രതീക്ഷയും മങ്ങി. അത്ഭുതങ്ങൾ സംഭവിക്കാനിടയില്ലെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും കേരളം പ്രാർത്ഥനയിലായിരുന്നു. ഒടുവിൽ 10 ദിവസം മരണത്തോട് മല്ലിട്ട ശേഷം വേദനകൾ നമുക്ക് സമ്മാനിച്ച് ആ ഏഴുവയസുക്കാരൻ വിടവാങ്ങി.