മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിനെ സംശയനിഴലിൽ നിർത്തി മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനം വ്യാപക വിമർശനങ്ങൾക്ക് വഴി വച്ചതിന് പിന്നാലെയാണ് അധ്യാപക സംഘടനയായ KGMCTA അനുനയ നീക്കത്തിന് ഇടപെടൽ നടത്തിയത്.
പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാർത്താസമ്മേളനം മനോവീര്യം കെടുത്തുന്നതെന്ന് വ്യക്തമാക്കിയ KGMCTA സംസ്ഥാന പ്രസിഡണ്ട് റോസ്നര ബീഗം ഉപകരണം അവിടെയുണ്ടെന്നതിൽ വ്യക്തത വന്നതിനാൽ
ഇനി വകുപ്പുതല അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പ്രതികരിച്ചു.
advertisement
മോഴ്സിലോസ്കോപ്പ് കാണാതായി എന്നത് മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും തനിക്കെതിരെ ആരോപണമുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു. താൻ ആശുപത്രിയിൽ ഉണ്ടായിരുന്ന സമയം ആരോഗ്യമന്ത്രി നേരിട്ടെത്തി സമാധനപ്പെടുത്തി. അധ്യാപക സംഘടനകളുടെ നിർദ്ദേശം നിലനിൽക്കുന്നതിനാൽ ഇനി ഈ വിഷയത്തിൽ പ്രതികരണങ്ങൾക്കില്ലെന്നും ഡോ. ഹാരിസ് ചിറക്കൽ.
വിവാദങ്ങൾക്ക് പിന്നാലെ ഒരാഴ്ച അവധിയിലായിരുന്ന ഡോക്ടർ ഹാരിസ് ഇന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. അതേസമയം, വാർത്താ സമ്മേളനം നടത്തിയത് ആരെയും കുരുക്കാനല്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ സൂപ്രണ്ടിന്റെ ഫോണിലേക്ക് വിളിച്ചത് താനാണെന്നും വ്യക്തമാക്കി DME വിശ്വനാഥ് രംഗത്തെത്തി.
ഹാരിസ് നടത്തിയ വിവാദ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് അച്ചടക്ക നടപടി വകുപ്പുതല അന്വേഷണത്തിൽ മാത്രം ഒതുക്കി പ്രശ്നപരിഹാരത്തിനുള്ള സർക്കാർ നീക്കം.