പാരിപ്പള്ളി സ്വദേശികളായ മീര മിഥുന്‍ ദമ്പതികളുടെ കുഞ്ഞാണ് ഗര്‍ഭാവസ്ഥയില്‍ മരിച്ചത്. എട്ടു മാസം ഗര്‍ഭിണിയായ മീരയെ ചികത്സ നല്‍കാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന പറഞ്ഞയച്ചെന്ന പരാതിയിലായിരുന്നു ആരോഗ്യ വകുപ്പ് അന്വേഷണം. മീര ചികിത്സക്കായി എത്തിയ വിക്ടോറിയ ആശുപത്രിയിലും പരവൂര്‍ താലൂക്ക് ആശുപത്രിയിലും വിഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.
പരവൂരിലെ ആശുപത്രിയില്‍ സൗകര്യം കുറവായത് കൊണ്ടാണ് വിക്ടോറിയാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. വിക്ടോറിയാ ആശുപത്രിയിലെ പരിശോധനയില്‍ കുട്ടിക്ക് ചലനമുണ്ടായിരുന്നു. ഈ മാസം പതിനൊന്ന് വൈകിട്ട് ആറിന് ആശുപത്രിയില്‍ അഡ്മിറ്റായ മീര തിരുവനന്തപുരം എസ്എടിയിലേക്ക് റഫര്‍ ആവശ്യപ്പെട്ട് രാത്രി ഒന്‍പതിന് ഡിസ്ചാര്‍ജായി. ഇതിനായി യുവതി ഒപ്പിട്ടു നല്‍കിയ രേഖയും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
advertisement
എസ്.എ.ടി.യില്‍ മൂത്ത കുട്ടിയും യുവതിയുടെ അമ്മയും ഉണ്ടെന്ന കാരണം പറഞ്ഞായിരുന്നു ദമ്പതികള്‍ വിക്ടോറിയ ആശുപത്രി വിട്ടത്. എന്നാല്‍ ഇവര്‍ എസ്. എ ടി യില്‍ എത്തിയോ എന്ന കാര്യം കണ്ടെത്താനായിട്ടില്ല. പതിനഞ്ചാം തീയതിയാണ് കടുത്ത വേദനയേ തുടര്‍ന്ന് മീരയെ കൊല്ലം മെഡിക്കല്‍ കോളജില്‍ എത്തിച്ചതും ജീവനറ്റ കുട്ടിയെ പുറത്തെടുത്തതും. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
Also Read-ചാത്തന്നൂരിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികളുടെ പരാതിയിൽ ആരോഗ്യവകുപ്പിന്റെ തെളിവെടുപ്പ്
അതേസമയം, കാര്യമായ പരിശോധന എസ്എടിയില്‍ ഉണ്ടായില്ലെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് യുവതിയുടെ കുടുംബം. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വേദനയുണ്ടോ എന്ന് ചോദിച്ചു. വേദന കുറവുണ്ടെന്ന് പറഞ്ഞതോടെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. പിന്നീട് നാലു ദിവസം കഴിഞ്ഞ് വേദന അനുഭവപ്പെട്ടപ്പോള്‍ പാരിപ്പള്ളി ആശുപത്രിയിലെത്തി. അപ്പോഴാണ് കുട്ടി മരിച്ച വിവരമറിയുന്നത്- കുടുംബം പറയുന്നു.
അതേസമയം, യുവതിക്ക് ചികിത്സ നിഷേധിച്ചതിന് മനുഷ്യാവകാശ കമ്മീഷ ന്‍ കേസെടുത്തു. ജീവനില്ലാത്ത ഗര്‍ഭസ്ഥ ശിശുവുമായി എത്തിയ യുവതിക്ക് മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്.
സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കണം. പരവൂര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, എസ് എ റ്റി ആശുപത്രി എന്നീ ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. ഒടുവില്‍ കൊല്ലം മെഡിക്കല്‍ കോളേജില്‍ പ്രസവിക്കുമ്പോള്‍ കുഞ്ഞ് മരിച്ചിട്ട് ദിവസങ്ങളായെന്ന കാര്യവും കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.