മലയോര മേഖലയിലെ നിരവധി സാധാരണക്കാരായ ആളുകൾക്ക് ആധുനിക ആശുപത്രി ഉപകാരപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ബി. സതീഷ് എം.എൽ.എയുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ് കാട്ടാക്കടയുടെ ആരോഗ്യ മേഖലയിൽ വലിയ മാറ്റമുണ്ടാക്കുന്ന ഈ പദ്ധതി യാഥാർത്ഥ്യമായത്.
പുതിയ മന്ദിരം പ്രവർത്തനസജ്ജമാകുന്നതോടെ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാകും. അത്യാഹിത വിഭാഗം, ഒപി സൗകര്യങ്ങൾ, മികച്ച വാർഡുകൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ആശ്രയിക്കാതെ തന്നെ പ്രാദേശികമായി മികച്ച ചികിത്സ ഉറപ്പാക്കാൻ ഈ വികസനം സഹായിക്കും.
advertisement
കാട്ടാക്കട മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകുന്ന ഈ പദ്ധതി, ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന ആർദ്രം മിഷൻ്റെയും പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെയും ഭാഗമായാണ് പൂർത്തീകരിച്ചത്. പ്രാദേശികമായ വികസനത്തിനൊപ്പം മികച്ച ഡോക്ടർമാരുടെ സേവനവും പുതിയ മന്ദിരത്തിൽ ഉറപ്പാക്കുമെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു.
