ഉദയഗിരി കോട്ട എന്നത് ഒരു യഥാർത്ഥ സ്ഥലമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കോട്ട. ഒരു കാലത്ത് കേരളത്തിലെ അതായത് തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്നു ഉദയഗിരി കോട്ട. എന്നാൽ ഇന്നത് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയുടെ ഭാഗമാണ്.
തിരുവനന്തപുരം-നാഗർകോവിൽ ദേശീയ പാതയ്ക്കരികിലെ പുലിയൂർ കുറിച്ചിയിലെ ഒരു കോട്ടയാണ് ഉദയഗിരി കോട്ട. വടുകരും തുലുക്കരും മറവരും ഒക്കെ വേണാടിനെ ആക്രമിച്ച് കൊള്ളയടിച്ചു കൊണ്ടിരുന്ന കാലത്ത് വേണാട് രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി തിരുവിതാംകൂർ രാജാവ് വീര രവിവർമ്മയുടെ (എ.ഡി. 1595-1607) ഭരണകാലത്ത് നിർമ്മിച്ചതാണ് ഈ കോട്ട. ആദ്യം ചെളി കൊണ്ട് നിർമ്മിച്ചിരുന്ന കോട്ട പിന്നീട് മാർത്താണ്ഡ വർമ്മയുടെ (1729-1758) ഭരണകാലത്താണ് കല്ലുകൾ ഉപയോഗിച്ച് ഇന്നു കാണുന്ന രീതിയിൽ പണിതത്.
advertisement
ഉദയഗിരിക്കോട്ട
1741 ൽ കുളച്ചൽ തുറമുഖത്തു വന്നിറങ്ങിയ, ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ശ്രീലങ്കയിലെ സൈനിക എൻജിനിയറായിരുന്ന യുസ്റ്റേഷ്യസ് ബനഡിക്ട് ഡിലിനോയുടെ സംഘം കുളച്ചലിനും കോട്ടാറിനും ഇടയ്ക്കുള്ള പ്രദേശം കീഴടക്കി അവിടെ വ്യാപാരവും തുടങ്ങി. പിന്നീട് മാർത്താണ്ഡ വർമ്മയുടെ കാലത്ത് തിരുവിതാംകൂറുമായുള്ള യുദ്ധത്തിൽ ഡിലിനോ പരാജയപ്പെടുകയും ഉദയഗിരിക്കോട്ടയിൽ അദ്ദേഹം തടവുകാരനാക്കപ്പെടുകയും ചെയ്തു. ഡച്ച് സൈന്യത്തിൻ്റെ എല്ലാ യുദ്ധോപകരണങ്ങളും തിരുവിതാംകൂർ സൈന്യം കരസ്ഥമാക്കി. ഇതോടെ ഇന്ത്യയിലെ ഡച്ച് ആധിപത്യം അവസാനിച്ചു.
തിരുവിതാംകൂർ സൈന്യത്തെ നവീകരിക്കാൻ ഡിലിനോ തയ്യാറായപ്പോൾ മാർത്താണ്ഡ വർമ്മ അദ്ദേഹത്തെ മോചിപ്പിക്കുകയും, അദ്ദേഹത്തിനും കുടുംബത്തിനും അനുയായികൾക്കുമായി കോട്ടയ്ക്കുള്ളിൽ തന്നെ ഒരു പള്ളി നിർമ്മിച്ചു കൊടുക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മ അദ്ദേഹത്തെ തിരുവിതാംകൂറിൻ്റെ സൈനിക ഉപദേഷ്ടാവാക്കി.
തിരുവിതാംകൂർ സൈന്യത്തെ ഡിലനോയ് യൂറോപ്യൻ രീതിയിൽ പരിശീലിപ്പിക്കുകയും ശക്തമാക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ ആവശ്യപ്രകാരം ഡിലനോയ് ഉദയഗിരിക്കോട്ട നവീകരിക്കുകയും അതിനുള്ളിൽ പീരങ്കിനിർമ്മാണകേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ക്രമേണ ഉദയഗിരിക്കോട്ട ദക്ഷിണേൻഡ്യയിലെ ശക്തമായ ഒരു സൈനികത്താവളമായി മാറി. ഈ അധികബലം ആറ്റിങ്ങൽ, പന്തളം, ഇടപ്പള്ളി, തെക്കുംകൂർ, വടക്കുംകൂർ, കൊല്ലം, അമ്പലപ്പുഴ എന്നീ പ്രദേശങ്ങൾ കൂടി തിരുവിതാംകൂറിന് കീഴിലാക്കാൻ കരുത്തേകി.