രാത്രിയിൽ സമയം വൈകുന്ന പേടിയിൽ ഒറ്റയ്ക്കായി പോകുമ്പോൾ, അസഹ്യമാകുന്ന ചില നോട്ടങ്ങളെ അവഗണിക്കേണ്ടി വരുമ്പോൾ, ബസ്സു കാത്തു നിന്ന പെൺകുട്ടികളേ നിങ്ങൾക്ക് ഓർമ്മയുണ്ടോ ദൂരെ ആനവണ്ടിയുടെ ഹെഡ് ലൈറ്റ് തെളിയുമ്പോൾ തോന്നുന്ന ഒരു ആശ്വാസവും ധൈര്യവും. നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകില്ലേ നിങ്ങളെ അത്രയധികം 'കാത്തുനിർത്തിയ' ഒരു കെഎസ്ആർടിസി ബസ്. മലയാളിക്ക് അത്രത്തോളം ഗൃഹാതുരത നൽകുന്ന ഒന്നാണ് കെഎസ്ആർടിസി അഥവാ നമ്മുടെ സ്വന്തം ആനവണ്ടി. അപ്പോൾ 60 വർഷം സ്ഥിരമായി ഒരേ റൂട്ടിലോടുന്ന ഒരു കെഎസ്ആർടിസി ബസ് ഒരു നാടിന് എത്രമാത്രം നല്ല ഓർമ്മകൾ സമ്മാനിക്കുന്നുണ്ടാകും.
advertisement
60 വർഷത്തിലേറെയായി വിജയകരമായി യാത്ര തുടരുന്ന മലയിൻകീഴ് കെഎസ്ആർടിസി, കാട്ടാക്കട ഡിപ്പോയിൽ നിന്നു പത്തനംതിട്ട മൂഴിയാറിലേക്കു പോകുന്ന കാട്ടാക്കട - മൂഴിയാർ ഫാസ്‌റ്റ് പാസഞ്ചർ കെഎസ്ആർടിസി സർവീസിന് ആദരമൊരുക്കി മലയിൻകീഴ്. 1992ൽ സർവീസ് ആരംഭിച്ച ബസിനാണ് ആദരവ് ഒരുക്കിയത്. ഇതേ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ മാറിമാറി വന്നെങ്കിലും കാട്ടാക്കട- മൂഴിയാർ എന്ന റൂട്ടിനു മാത്രം കാലം ഇതുവരെയും മാറ്റം ഒന്നുമില്ല.
ആദ്യ കാലത്ത് തിരുവനന്തപുരം ഡിപ്പോയിൽ നിന്നായിരുന്നു സർവീസ് നടത്തിയിരുന്നത്. 1992 മുതലാണ് കാട്ടാക്കടയിലേക്കു നീട്ടിയത്. മൂഴിയാർ ഡാമിൻ്റെ നിർമാണത്തിനായി തൊഴിലാളികളെ എത്തിക്കുന്നതിനാണ് ബസ് സർവീസ് തുടങ്ങിയത്. പിന്നീട് സർക്കാർ ഉദ്യോഗസ്ഥർ, മറ്റു തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരുടെ സ്ഥിരം വാഹനമായി മാറി. അന്നും ഇന്നും പുലർച്ചെ മലയിൻകീഴ് വഴി കടന്നു പോകുന്ന ആദ്യ സർവീസാണിത്. ബസിൽ ഏറെക്കാലം യാത്ര ചെയ്തതിൻ്റെ ഓർമകൾ സൂക്ഷിക്കുന്ന ഒട്ടേറെ പേരുണ്ട്. നിലവിൽ പുലർച്ചെ 4.30ന് കാട്ടാക്കടയിൽ നിന്ന് തുടങ്ങുന്ന സർവീസ് ഉച്ചയോടെ മുഴിയാറിൽ എത്തിച്ചേരും. ഉച്ചയ്ക്ക് 2.45ന് മുഴിയാറിൽ നിന്ന് തലസ്‌ഥാനത്തേക്കു യാത്ര പുറപ്പെടും.