മൂവാറ്റുപുഴ ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖിനെയാണ് ഡിഐജി എസ്. സതീശ് ബിനോ സസ്പെൻഡ് ചെയ്തത്. മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർദേശപ്രകാരമാണ് എസ്ഐ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പണി തീരാത്ത റോഡിന്റെ ഉദ്ഘാടന കർമം അനൗദ്യോഗികമായി നിർവഹിച്ച് ചടങ്ങിൽ പങ്കെടുത്തത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നഗരവികസനത്തിന്റെ ഭാഗമായി 151 ദിവസമായി അടച്ചിട്ടിരുന്ന എംസി റോഡാണ് ടാറിങ് പൂർത്തിയാക്കിയ ശേഷം വാഹനങ്ങൾക്കായി തുറന്നു നൽകിയത്. എംഎൽഎ മാത്യു കുഴൽനാടൻ, നഗരസഭ ചെയർമാൻ പി.പി. എൽദോസ് എന്നിവരുടെ സാന്നിധ്യത്തിൽ എസ്ഐ സിദ്ദിഖാണ് നാട മുറിച്ച് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. തുടക്കത്തിൽ മടി കാണിച്ചെങ്കിലും എംഎൽഎയുടെ നിർദേശപ്രകാരമാണ് എസ്ഐ ചടങ്ങ് നിർവഹിച്ചത്.
advertisement
അനുമതിയില്ലാതെ റോഡ് തുറന്നതും, മേലധികാരികളുടെ ഉത്തരവില്ലാതെ ചടങ്ങിൽ പങ്കെടുത്തതും ചട്ടലംഘനമാണെന്നാണ് ഡിഐജിയുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. ലോ ആൻഡ് ഓർഡർ ഡിസിപി, കൊച്ചി സിറ്റി ട്രാഫിക്, റൂറൽ സ്പെഷൽ ബ്രാഞ്ച് എന്നിവരുടെ റിപ്പോർട്ടുകളും സിപിഎം ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും പരിഗണിച്ചാണ് നടപടി.
അതേസമയം, എസ്ഐയുടെ സസ്പെൻഷൻ രാഷ്ട്രീയ പകപോക്കലാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. റോഡിന്റെ ഉദ്ഘാടനം നടത്തിയിട്ടില്ലെന്നും താൽക്കാലികമായി ഗതാഗതം പുനരാരംഭിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാലാണ് ഉദ്ഘാടനത്തിന് അനുമതി നൽകാതിരുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.