അഭിഷേക് ബാനർജി നേതൃത്വം നൽകുന്ന റൂർക്കി IIT യിൽ നിന്നുള്ള ഏഴംഗ വിദഗ്ധസംഘം ആണ് പി വി അൻവറിന്റെ രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷിക്കാൻ കോഴിക്കോടും,നിലമ്പൂരുമായി ക്യാമ്പ് ചെയ്യുന്നത്. അൻവർ മത്സരിക്കണമെന്ന് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് പകരം കോൺഗ്രസുമായി വിലപേശൽ നടത്താനുള്ള അൻവറിന്റെ തീരുമാനമാണ് ടിഎംസി ദേശീയ നേതൃത്വത്തിന് സംശയങ്ങൾക്ക് വഴിവെച്ചത്.
പാർട്ടി നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നതിനപ്പുറം യുഡിഎഫ് പ്രവേശനത്തിനുള്ള സാധ്യതകൾ അടഞ്ഞതോടെയാണ് മത്സരരംഗത്തേക്ക് കടന്നു വരാൻ അൻവർ നിർബന്ധിതനായതെന്ന വിലയിരുത്തലിലാണ് തൃണമൂൽ നേതൃത്വം. പത്രിക പിൻവലിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ പി വി അൻവർ വീണ്ടും സമ്മർദ്ദ നീക്കങ്ങളിലൂടെ വിലപേശൽ നടത്തുമോ എന്നതും ഗൗരവത്തോടെയാണ് പാർട്ടി നേതൃത്വം കാണുന്നത്.
advertisement
ദക്ഷിണേന്ത്യയിൽ സാന്നിധ്യമറിയിക്കാനുള്ള സുവർണ്ണാവസരം ആയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ടിഎംസി നോക്കിക്കാണുന്നത്. എന്നാൽ ചാഞ്ചാട്ടത്തോടെയുള്ള അൻവറിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ മുഖ്യശത്രുവായ സിപിഎമ്മിന് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോ എന്ന സന്ദേഹവും പാർട്ടിക്കുള്ളതായാണ് വിവരം. സംസ്ഥാന രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസിന്റെ ഭാവി നിർണയിക്കുക നിലമ്പൂർ ഉപതിരഞ്ഞെടുപ്പാകും. തിരിച്ചടി നേരിട്ടാൽ പി വി അൻവറിന്റെ ടിഎംസിയിലെ നിലനിൽപ്പും പരുങ്ങലിലാകുമെന്ന് ഉറപ്പ്.