സംഭവദിവസം (ജൂലൈ19) അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ മുഴുവൻ ആളുകളുടെയും വിശദംശങ്ങൾ ആരോഗ്യ വകുപ്പ് തേടി. രോഗവിവരം, രോഗത്തിന് നൽകിയ മരുന്നുകൾ ഏതൊക്കെ തുടങ്ങി വിശദമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. ഡിഎംഒയുടെയുടെ നിർദേശാനുസരണമാണ് നടപടി. ഏഴു വയസുകാരന്റെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ കുട്ടിക്ക് 14 തുടർച്ചയായി HIV ,TB ടെസ്റ്റുകൾ നടത്തേണ്ട ഗതികേടിലാണ് കുടുംബം.
advertisement
ഉപയോഗിച്ച ശേഷം ആശുപത്രി കിടക്കയിൽ ജീവനക്കാർ അലക്ഷ്യമായി ഉപേക്ഷിച്ച നീഡിൽ കുട്ടിയുടെ ശരീരത്തിൽ തുളച്ചു കയറുകയായിരുന്നു. കായംകുളം ചിറക്കടവം സ്വദേശിയായ കുട്ടിയുടെ തുടയിലാണ് സിറിഞ്ച് ഉൾപ്പെടുന്ന സൂചി കുത്തിക്കയറിയത്. ജൂലൈ 19ന് നടന്ന സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കായംകുളം താലൂക്കാശുപത്രിയിൽ പനി ബാധിച്ച് എത്തിയതായിരുന്നു കുട്ടി. കാഷ്വാലിറ്റിയിൽ എത്തിച്ച കുട്ടിയെ പരിശോധനയ്ക്കായി മാതാപിതാക്കൾ കട്ടിലിൽ കിടത്തിയപ്പോഴാണ് സൂചി തുടയിൽ തുളച്ചുകയറിയത്. മറ്റൊരു രോഗിയെ കുത്തിവച്ച ശേഷം സൂചി ഉൾപ്പെടുന്ന സിറിഞ്ച് അലസമായി കട്ടിലിൽ ഉപേക്ഷിച്ചതാണ് പ്രശ്നമായത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.