ജയിക്കുമ്പോൾ പൂച്ചെണ്ടും തോൽക്കുമ്പോൾ സന്ദർഭം മനസിലാക്കി കുളംകലക്കലും കല്ലേറുമെല്ലാം പതിവാണെന്നും സതീശൻ പറഞ്ഞു. ഇത് പുഷ്പ കിരീടമല്ലെന്ന് തിരിച്ചറിയുന്നു. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി മുന്നോട്ടു പോകും. നേതാക്കളെയും കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകും. പരമ്പരാഗത പ്രതിപക്ഷ സമീപനത്തിൽ മാറ്റമുണ്ടാകും. കാലാനുസൃതമായ മാറ്റം പ്രതിപക്ഷ പ്രവർത്തനങ്ങളിലും വേണമെന്നും സതീശൻ പറഞ്ഞു.
2006ൽ എല്ലാ കല്ലേറും കൊണ്ടാണ് അടുത്ത തെരഞ്ഞെടുപ്പിൽ ഭരണത്തിൽ തിരിച്ചെത്തിയത്. ഭരണം തടസപ്പെടുത്തുകയല്ല പ്രതിപക്ഷ ധർമ്മം. സർക്കാരിന് ഉപാധിരഹിതമായ പിന്തുണ നൽകും. തമ്മിലടിയല്ല രാഷ്ട്രീയമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കും. മഹാമാരിയിൽ സർക്കാരിനൊപ്പം നിൽക്കും. നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകുമെന്നും സതീശൻ വ്യക്തമാക്കി.
advertisement
സർക്കാരിന്റെ എല്ലാ നല്ല കാര്യങ്ങളെയും ആത്മാർത്ഥമായി പിന്തുണയ്ക്കും. രമേശ് ചെന്നിത്തല ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ച ആളാണ്. പാർട്ടി നേതൃതലത്തിലും മാറ്റമുണ്ടാവണം. കെ പി സി സിയിലും തലമുറ മാറ്റം ഉണ്ടാവണം. ക്രിയാത്മക പ്രതിപക്ഷം ജനം ആഗ്രഹിക്കുന്നെന്നും സതീശൻ പറഞ്ഞു. പാർട്ടിയിലെ അഴിച്ചുപണിയിൽ ഗ്രൂപ്പാവില്ല മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി.
വർഗീയതയെ കുഴിച്ചുമൂടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിന്റെ പ്രഥമ പരിഗണന വർഗീയതയെ കുഴിച്ചുമൂടുകയെന്നതാണ്. രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കമാൻഡ് അനുയോജ്യമായ പദവി നൽകും. പുതിയ മുഖം കോൺഗ്രസിനുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് ഇന്നാണ് തെരഞ്ഞെടുത്തത്. യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാൻഡ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. വി ഡി സതീശനെ തെരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാൻഡ് അറിയിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു.
