ഷാപ്പുകള്‍ക്ക് ദൂരപരിധി കുറയും
വിദ്യാഭ്യാസ, മത സ്ഥാപനങ്ങളിൽ നിന്നും ശ്മശാനങ്ങളിൽ നിന്നും കള്ളുഷാപ്പുകളിലേക്കുള്ള ദുരപരിധി 100 മീറ്റർ വരെ കുറയും. ഷാപ്പുകൾക്ക് സ്റ്റാർ ക്ലാസിഫിക്കേഷൻ ഏര്‍പ്പെടുത്തിയ ശേഷമാകും ദൂരപരിധി ഇളവ് നൽകുക. ക്ലാസിഫിക്കേഷന്‍ ഇല്ലാത്തവയ്ക്ക് നിലവിലെ ദൂരപിരധി തുടരും.
ഷാപ്പുകളിലെ സ്റ്റാര്‍ ക്ലാസിഫിക്കേഷനും ദൂരപരിധിയും
ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകുക. ക്ലാസിഫിക്കേഷൻ ടൂറിസം വകുപ്പു വഴിയാകുമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ബാറുകളെ പോലെ ഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുത്താനാണ് നീക്കം. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉള്‍പ്പെടുത്തിയത്.
advertisement
Also Read-കള്ളു ഷാപ്പുകൾക്ക് സ്റ്റാർ പദവി; ബാറുകളിലെ പോലെ ക്ലാസിഫിക്കേഷൻ നല്‍കും
ക്ലാസിഫിക്കേഷനുസരിച്ച് ദൂരപരിധിയിലും മാറ്റം ഉണ്ടാകും. അഞ്ചു സ്റ്റാർ ക്ലാസിഫിക്കേഷനുള്ള കെട്ടിടത്തിൽ ആരംഭിക്കുന്ന കള്ളു ഷാപ്പുകളുടെ ദൂരപരിധി 100 മീറ്റർ വരെയായി കുറയും. 4 സ്റ്റാർ 150 മീറ്റർ, മൂന്നു സ്റ്റാര്‍ 200 മീറ്റർ, രണ്ടു സ്റ്റാർ 250 മീറ്റർ, ഒരു സ്റ്റാര്‍ 300 മീറ്റർ എന്നിങ്ങനെ പുനർനിർണയിക്കാം.
ബാർ ലൈസൻസ് ഫീസിൽ വർധനവ്
ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷത്തിൽ നിന്ന് 35 ലക്ഷമായി വർധിപ്പിക്കാന്‍ ശൂപാർശയുണ്ട്. ബാർ ലൈസൻസ് ഫീസ് മൂന്നു വർഷമായി വര്‍ധിപ്പിച്ചിട്ടില്ല. സംസ്ഥാനത്ത് 740 ബാറുകളാണുള്ളത്. 5170 കള്ളു ഷാപ്പുകളും നിലവിലുണ്ട്. ഇവയുടെ ലൈസൻസ് രണ്ടു മാസത്തേക്ക് സർക്കാർ നീട്ടി നൽകിയിട്ടുണ്ട്. നയം പ്രാബല്യത്തില്‍ വരുമ്പോൾ സർക്കാർ നിശ്ചയിക്കുന്ന ഫീസ് നൽകാമെന്ന സത്യവാങ്മൂലം ബാറുടമകളിൽ നിന്ന് വാങ്ങി ഏപ്രില്‍ രണ്ടു മുതല്‍ പ്രവർത്തിക്കാൻ അനുമതി നൽകും.
‘സീസണൽ ബീയർ-വൈൻ’ ലൈസൻസ്
ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേക കാലയളവിൽ ‘സീസണൽ ബീയർ-വൈൻ’ ലൈസൻസ് നൽകാന്‍ എക്സൈസ് ശുപാർശയുണ്ട്. ധന്യേതര കാർഷിക ഉല്പന്നങ്ങള്‍ ഉപയോഗിച്ച് നിശ്ചിത വീര്യത്തിൽ നിർമ്മിക്കുന്ന വൈൻ ബെവ്കോ വഴി വില്‍ക്കാനും നിർദേശമുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ അബ്കാരി നയം അവതരിപ്പിക്കുമെന്നാണ് സൂചന.