ന്യൂഡൽഹി: അയോഗ്യനാക്കിയ വിധിക്കെതിരെ കെഎം ഷാജി സുപ്രീംകോടതിയിൽ അടുത്തയാഴ്ച തന്നെ അപ്പീൽ നൽകിയേക്കും. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടും. നിയമസഭയിൽ വോട്ടിംഗ് അവകാശങ്ങൾ നൽകാതെ ഉപാധികളോടെയുള്ള സ്റ്റേയ്ക്ക് മാത്രമേ സാധ്യതയുള്ളൂ എന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കിയാൽ ജനപ്രാതിനിധ്യനിയമപ്രകാരം 30 ദിവസത്തിനകം അപ്പീൽ നൽകണമെന്നാണ് വ്യവസ്ഥ. വിധി പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് അടുത്തയാഴ്ച തന്നെ കെഎം ഷാജി സുപ്രീംകോടതിയെ സമീപിക്കാനാണ് സാധ്യത. ഭരണഘടനാപരമായി അനുവദനീയമായ അപ്പീൽ ആയതിനാൽ കേസിലെ സാധ്യതകൾ ഇങ്ങനെ:
advertisement
■ ഷാജിയുടെ അപ്പീലിനൊപ്പമുള്ള സ്റ്റേ അപേക്ഷ പരിഗണിച്ച് ആറു വർഷത്തേക്ക് അയോഗ്യത കല്പിച്ച ഹൈക്കോടതി വിധി നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്യാം. അങ്ങനെയെങ്കിൽ ഷാജിക്ക് എംഎൽഎ സ്ഥാനത്ത് തുടരാം.
വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും : കെ എം ഷാജി
■ തെരഞ്ഞെടുപ്പ് റദ്ദാക്കുന്ന കേസുകളിൽ സാധാരണ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ മാത്രമേ സുപ്രീംകോടതി സ്റ്റേ ഏർപ്പെടുത്താറുള്ളൂ. അതായത് സഭാനടപടികളിൽ പങ്കെടുക്കാമെങ്കിലും എംഎൽഎ എന്ന നിലയിൽ വോട്ടവകാശം ഉണ്ടാകില്ല. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് കേസിലും ടിഎം ജേക്കബ് കേസിലും ഉപാധികളോടെ മാത്രമാണ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നത്.
കെഎം ഷാജിക്കെതിരായ വിധി ലീഗിനും യൂത്ത് ലീഗിനും പടച്ചവന്‍ നല്‍കിയ ശിക്ഷയെന്ന് കെടി ജലീല്‍
■ തെരഞ്ഞെടുപ്പ് ഹർജിയിലെ അപ്പീൽ തീർപ്പാക്കാൻ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചിട്ടില്ല. ചില കേസുകളിൽ നിയമസഭയുടെ കാലാവധി തീരും മുൻപ് വിധി വന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയെങ്കിൽ മറ്റു ചിലതിൽ വിധി വന്നത് സഭയുടെ കാലാവധി കഴിഞ്ഞ ശേഷം. ചില തെരഞ്ഞെടുപ്പ് ഹർജികൾ പ്രാഥമിക വാദത്തിൽ തന്നെ സുപ്രീംകോടതി തള്ളിയിട്ടുമുണ്ട്.
■ തന്നെ വിജയിയായി പ്രഖ്യാപിക്കാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് നികേഷ് കുമാറിന് സുപ്രീംകോടതിയെ സമീപിക്കാനാകും. അങ്ങനെയെങ്കിൽ അപ്പീൽ വേഗത്തിൽ തീർപ്പാക്കണമെന്നു കോടതിയോട് ആവശ്യപ്പെടാം. ഏതായാലും സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് അനുസൃതമായി മാത്രമേ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.