മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞ ‘കമ്മീഷണർ തൊപ്പി’ സുരേഷ് ഗോപി നൽകിയത് ഇടുക്കിയിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായ ഷെഫീഖ് എന്ന കുട്ടിക്കാണ്. 2014 സെപ്റ്റംബറിലാണ് ഷെഫീഖിന്റെ പിറന്നാളിന് സുരേഷ് ഗോപി കാണാനെത്തിയതും തൊപ്പി നൽകിയതും. പിറന്നാളിന് സുരേഷ് ഗോപി വരണം എന്നായിരുന്നു ഷെഫീഖിന്റെ ആഗ്രഹം. ഇതറിഞ്ഞതോടെയാണ് തിരക്കുകൾ മാറ്റിവച്ച് സുരേഷ് ഗോപി തൊടുപുഴയിൽ എത്തിയത്.
ഗണേഷ് കുമാറിന്റെ തൊപ്പി പരാമർശത്തിന് പിന്നാലെ സൈബറിടത്ത് സുരേഷ് ഗോപി ഷെഫീഖിന് തൊപ്പി കൊടുത്ത കാര്യം പറയുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. ''എന്റെ കയ്യിൽ ഇപ്പോൾ ആ തൊപ്പിയില്ല. തൊടുപുഴയിൽ രണ്ടാനമ്മയും അച്ഛനും ക്രൂരമർദനത്തിന് ഇരയാക്കിയ ആ കുഞ്ഞിന് കൊടുത്തു''- സുരേഷ് ഗോപി വീഡിയോയിൽ പറയുന്നു.
advertisement
തിങ്കളാഴ്ച പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗണേഷ് കുമാർ, സുരേഷ് ഗോപിയെ പരിഹസിച്ചത്. 'സുരേഷ് ഗോപിക്ക് കട്ട് പറയാന്‍ ഞാന്‍ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാല്‍ ജനങ്ങളാണ് കട്ട് പറയേണ്ടത്. കമ്മീഷണര്‍ റിലീസ് ചെയ്തപ്പോള്‍ കാറിന് പിന്നില്‍ എസ് പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപി.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരത് ചന്ദ്രന്‍ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പൊലീസ് തൊപ്പി കാറിന്റെ പിന്നില്‍ സ്ഥിരമായി വെച്ചിരുന്നത്. സാധാരണ ഉന്നത പദവിയിലുള്ള പൊലീസുകാര്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നില്‍ വയ്ക്കാറുണ്ട്. അത്തരത്തില്‍ സുരേഷ് ഗോപിയുടെ കാറില്‍ കുറേക്കാലം എസ് പിയുടെ ഐപിഎസ് എന്നെഴുതിയ തൊപ്പി വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന രീതിയിലായിരുന്നു വെച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളു.'- ഗണേഷ് കുമാര്‍ പറഞ്ഞു.