ഇടുക്കി: ആനയിറങ്കൽ ഹൈഡൽ ടൂറിസം സെന്‍ററിൽ കാട്ടാനയുടെ ആക്രമണം. ഡാം നീന്തിക്കടന്നെത്തിയ ചക്കക്കൊമ്പൻ എന്ന ആനയാണ് ആക്രമണം നടത്തിയത്. ഹൈഡൽ ടൂറിസം സെന്‍ററിലെ കുട്ടവഞ്ചിയും ഉപകരണങ്ങളും ആന നശിപ്പിച്ചു.
രാവിലെ ഒന്‍പതോടെയാണ്, ആനയിറങ്കലിലെ ബോട്ടിംഗ് സെന്ററിലേയ്ക്ക് ചക്ക കൊമ്പന്‍ നീന്തിയെത്തിയത്. ടൂറിസം ആക്ടിവിറ്റികള്‍ക്കായി ഉപയോഗിക്കുന്ന രണ്ട് കുട്ടവഞ്ചികളും കസേരകളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. സമീപത്ത് സ്ഥാപിച്ചിരുന്ന സോളാര്‍ വേലി, മറികടന്ന് എത്താത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ടൂറിസം സെന്ററിലെ ജീവനക്കാരും വിനോദ സഞ്ചാരികളും അത്ഭുതകരമായാണ് രക്ഷപെട്ടത്. രാവിലെ, സെന്ററില്‍ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. ജീവനക്കാരും സഞ്ചാരികളും ബഹളം വെച്ചതോടെ, ചക്കകൊമ്പന്‍, പിന്തിരിയുകയായിരുന്നു. തുടര്‍ന്ന് വാച്ചര്‍മാര്‍ ആനയെ സമീപത്തെ തോട്ടം മേഖലയിലേയ്ക്ക് തുരത്തി ഓടിച്ചു.
advertisement
ഏതാനും ദിവസങ്ങളിലായി മേഖലയില്‍ കാട്ടാന ശല്യം അതി രൂക്ഷമാണ് കഴിഞ്ഞ ദിവസം, ദേശീയ പാതയില്‍ നില്‍ക്കുകയായിരുന്ന കാട്ടാനയുടെ മുന്‍പില്‍ പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായാണ് രക്ഷപെട്ടത്. സമീപ മേഖലയായ ശങ്കരപാണ്ഡ്യന്‍ മെട്ടില്‍, രണ്ട് വീടുകളും അടുത്തിടെ ആന തകര്‍ത്തിരുന്നു.
