ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിയുടെ മറ്റ് ചുമതലകൾ കൂടി ഏറ്റെടുക്കേണ്ടി വരുമ്പോൾ ഇനി ഉയരുന്ന ചോദ്യം ആലപ്പുഴയിൽ വീണ്ടും മത്സരിക്കാൻ കെ.സി എത്തുമോ എന്നതാണ്. ദേശീയ രാഷ്ട്രീയത്തിൽ ഉയര്‍ന്ന പദവിയിലേക്ക് എത്തുമ്പോഴും മണ്ഡലത്തിലും കെ.സി സജീവമാണ്. ആലപ്പുഴ മണ്ഡലത്തിലെ പാർട്ടി യോഗങ്ങളിലും മറ്റ് ജനകീയ വിഷയങ്ങളിലുമെല്ലാമുള്ള സജീവമായ ഇടപെടൽ കെ.സി വീണ്ടും മത്സരത്തിനായി ഉണ്ടാകുമെന്ന പ്രതീതിയാണ് പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടാക്കുന്നത്.
സിപിഎമ്മിന് വലിയ സ്വാധീനമുള്ള ആലപ്പുഴയിൽ കെ.സിക്ക് പകരമായി മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ കോൺഗ്രസ് ബുദ്ധിമുട്ടേണ്ടി വരും. ആലപ്പുഴയില്‍ കെ.സി വേണുഗോപാലിനുള്ള സ്വാധീനവും വിജയസാധ്യതയും മറ്റൊരു നേതാവിന് ലഭിക്കുമോ എന്ന ആശങ്കയും കോൺഗ്രസ് നേതാക്കൾക്കുണ്ട്. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് രാഹുൽഗാന്ധിയുടെ വിശ്വസ്തനായി മാറി പാർട്ടിയുടെ ഉയർന്ന ഭാരവാഹിത്വത്തിലെത്തിയതോടെ കെ.സി വേണുഗോപാലിന്റെ ആലപ്പുഴയിലെ സ്ഥാനാർഥിത്തെപ്പറ്റി ഇനി ദേശീയ നേതൃത്വമാകും തീരുമാനിക്കുക.
advertisement
Also read: കരുത്തനായി കെ.സി; കോൺഗ്രസ് നേതൃസമവാക്യം മാറും
മത്സരിക്കുന്നതിന് തടസമുണ്ടോ ?
മുതിർന്ന നേതാവ് അശോക് ഗെഹ്‌ലോട്ട് വഹിച്ചിരുന്ന ചുമതലയാണ് ഇപ്പോൾ കെ.സിക്ക് ലഭിച്ചിരിക്കുന്നത്. സംഘടനാ ചുമതലയുള്ള ദേശീയ സെക്രട്ടറി ആയിരിക്കുമ്പോൾ തന്നെ ഗെഹ്ലോട്ട് രാജസ്ഥാനിൽ മത്സരിച്ചിരുന്നു, പിന്നീട് രാജസ്ഥാൻ മുഖ്യമന്ത്രിയാകുകയും ചെയ്തു. ആ സാഹചര്യത്തിൽ കെ.സി വേണുഗോപാലിന് ആലപ്പുഴയിൽ മത്സരിക്കുന്നതിന് തടസ്സമുണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദേശീയ രാഷ്ട്രീയത്തിലും കരുത്തൻ
നിലവിൽ ലോക്സഭയിലെ കോൺഗ്രസ് പാർട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പാണ് കെ.സി. വേണുഗോപാൽ. കോൺഗ്രസിന്റെ സംഘടനാരീതിയനുസരിച്ച് പാർട്ടി അധ്യക്ഷൻ കഴിഞ്ഞാൽ തീരുമാനമെടുക്കൽ പ്രക്രിയയിൽ നിർണായക സ്വാധീനമുള്ളത് സംഘടനാ ജനറൽ സെക്രട്ടറിക്കാണ്.
Also read: പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക്; കോൺഗ്രസിൽ അഴിച്ചുപണി
സംഘടനാതലത്തിലുള്ള നിയമനങ്ങളും അച്ചടക്കനടപടി ഉൾപ്പെടെയുള്ള തീരുമാനങ്ങളൊക്കെ കൈക്കൊള്ളുന്നതും അതു സംബന്ധിച്ച അറിയിപ്പുകൾ നൽകുന്നതുമൊക്കെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. മറ്റ് സംസ്ഥാനങ്ങളിലെ പി.സി.സി.കളുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ അധികാരമുള്ള പദവി കൂടിയാണ് കെ.സി വേണുഗോപാലിന് ലഭിച്ചിരിക്കുന്ന സംഘടന ജനറൽ സെക്രട്ടറി സ്ഥാനം.
കേരളത്തിലെ കാര്യങ്ങളും തീരുമാനിക്കുന്നതും കെ.സി
കേരളത്തിൽ നിന്നുളള കോൺഗ്രസിന്റെ ഉയർന്ന നേതാവ് എന്ന നിലയിൽ കേരളത്തിലെ പാർട്ടി വിഷയങ്ങളിലും കെ സിയുടെ വാക്കുകള്‍ ഇനി നിർണ്ണായകമാകും. പുനസംഘടന, സ്ഥാനാർത്ഥി നിർണയം തുടങ്ങീ പാർട്ടിയിലെ സുപ്രധാന തീരുമാനങ്ങളിലെല്ലാം ഇനി കെ സി വേണുഗോപാലിന്റെ നിർദേശം കൂടി ഉണ്ടാകും. ദൈനം ദിന വിഷയങ്ങളിൽ നിന്ന് ഉപദേശക റോളിലേക്ക് എ കെ ആന്റണി പിൻവാങ്ങുന്ന സാഹചര്യത്തിൽ കെ.സിയുടെ പ്രാധാന്യം പിന്നെയും കൂടും. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനും മുകളിലേയ്ക്കാണ് സംഘടനാ തലത്തിൽ കെ സി മാറുന്നത്.
