ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബാങ്ക് ജീവനക്കാരിയായ പ്രവീണയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ഇരിക്കൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പരിശോധനകൾക്ക് ശേഷം ഉടൻ തന്നെ പ്രവീണയെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു.
പതിനൊന്ന് മണിയോടെയാണ് തിരുവനന്തപുരം ടെക്‌നോപാർക്കിലെ 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് ആംബുലൻസ് ആവശ്യപ്പെട്ട് ഡോക്ടറുടെ സന്ദേശം എത്തിയത്. ഉടൻ ഇരിക്കൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസിന് സന്ദേശം കൈമാറി. കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഷയും, പൈലറ്റ് ധനേഷും സ്ഥലത്തെത്തി. പ്രവീണയെ ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് തിരിച്ചു.
advertisement
Also read: ട്രെയിനിൽ ജീവനക്കാരായി സ്ത്രീകൾ മാത്രം; ചരിത്രംകുറിച്ച് രാജ്യറാണി എക്സ്പ്രസ്
എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ 11.20ഓടെ പ്രവീണ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രസവം എടുത്തശേഷം അമ്മക്കും കുഞ്ഞിനും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യയായ നിഷ പ്രഥമ ശുശ്രൂഷ നൽകി. ഒപ്പമുണ്ടായിരുന്ന പ്രവീണയുടെ സഹോദരൻ ആവശ്യപ്പെട്ടത് അനുസരിച്ച് ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ആംബുലൻസ് പൈലറ്റ് ധനേഷ് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

