തിരുവനന്തപുരം: അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെതിരെ അതൃപ്തി പരസ്യമാക്കാൻ ഐ ഗ്രൂപ്പ്. ദേശീയ സെക്രട്ടറി സ്ഥാനം അബിൻ ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. വിവാദങ്ങൾക്കിടെ ഇന്ന് രാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അബിൻ വർക്കി അറിയിച്ചു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഒരു ലക്ഷത്തി എഴുപത്തിനായിരത്തിലധികം വോട്ടുകൾ നേടി രണ്ടാമതെത്തിയ അബിൻ വർക്കിയെ അധ്യക്ഷ പദവിയിൽ നിന്ന് തഴഞ്ഞതിലൂടെ മെറിറ്റ് അട്ടിമറിക്കപ്പെട്ടതായാണ് ഐ ഗ്രൂപ്പിന്റെ വിമർശനം. ഇടത് സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ രണ്ടു വർഷത്തിനിടെ 72 കേസുകൾ അബിന്റെ പേരിൽ നിലവിലുണ്ടെന്നും ഐ ഗ്രൂപ്പ് വാദിക്കുന്നു.
advertisement
സാമുദായിക സമവാക്യങ്ങൾ ചൂണ്ടിക്കാട്ടി അബിൻ വർക്കിയുടെ സാധ്യത ഇല്ലാതാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന ബിനു ചുള്ളിയിലിനെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത് സംബന്ധിച്ചും അഭ്യൂഹങ്ങൾ ഏറുകയാണ്.
വിവാദങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ച അധ്യക്ഷ പദവിയിലേക്ക് ഒ ജെ ജനീഷിനെ എത്തിക്കാൻ ആയതിന്റെ ആത്മവിശ്വാസത്തിലാണ് ഷാഫി പക്ഷം. യൂത്ത് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറിയും ഷാഫി പറമ്പിലിന്റെ വിശ്വസ്തനുമായ കാസർഗോഡ് നിന്നുള്ള ജോമോൻ ജോസിനെയും പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷിന്റെ നോമിനിയായ അനു താജിനെയും യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരായി നിയമിക്കാൻ ചർച്ചകൾ തുടരുന്നതായി ആണ് സൂചന.
എന്നാൽ ഇത് ബിനു ചുള്ളിയിലിന്റെ പദവിയുടെ പകിട്ട് കുറയ്ക്കാനുള്ള നീക്കം എന്നാണ് കെസി വേണുഗോപാൽ പക്ഷത്തിന്റെ വിലയിരുത്തൽ. അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്ന കെ എം അഭിജിത്തിനെ ദേശീയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിലൂടെ എ ഗ്രൂപ്പിനെ അനുയിപ്പിക്കാൻ കഴിഞ്ഞെന്ന നിഗമനത്തിലാണ് കോൺഗ്രസ് നേതൃത്വം.
Summary: The I Group is preparing to publicly express its displeasure over the exclusion of Abin Varkey from consideration for the post of Youth Congress President. It is indicated that Abin Varkey may not take up the position of National Secretary. Amidst the controversies, Abin Varkey announced via a Facebook post that he will meet the media today morning at 10 AM.