പ്രതിയുടെ മാനസികാരോഗ്യനില പരിശോധന റിപ്പോർട്ട് ഈ മാസം 9ന് സമർപ്പിക്കും. ഇതു പരിശോധിച്ചശേഷമായിരിക്കും ശിക്ഷാവിധി പ്രഖ്യാപിക്കുക
ജൂലൈ 28ന് വൈകിട്ട് 3നാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍ നിന്ന് അഞ്ചുവയസുകാരിയെ അസ്ഫാക് കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തി. കല്ല് കൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് അമര്‍ത്തിയത്. താടിയെല്ല് തകര്‍ന്ന് മുഖം വികൃതമായി. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.
advertisement
കുട്ടിയെ കാണാതായ ദിവസം രാത്രി തന്നെ അസ്ഫാക്കിനെ പൊലീസ് പിടികൂടിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് കുട്ടിയെ മറവ് ചെയ്ത സ്ഥലം പ്രതി ചൂണ്ടിക്കാട്ടിയത്. കൃത്യം നടന്ന് 35ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് മാസത്തിനു ശേഷം ഒക്ടോബര്‍ 4ന് വിചാരണ ആരംഭിച്ചു. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി. 30ാം ദിവസമാണ് വിധി പ്രസ്താവിക്കുന്നത്. 16 വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.
കേസിൽ 99 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷന്റെ വിചാരണ നടപടികള്‍ 9 ദിവസം നീണ്ടുനിന്നു. കുട്ടിയുടെ വസ്ത്രങ്ങള്‍, ചെരിപ്പ്, ഡിഎന്‍എ സാംപിളുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിങ്ങനെ 10 തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയില്‍ ഹാജരാക്കി. റൂറല്‍ എസ് പി വിവേക് കുമാര്‍, ഡിവൈ എസ് പി പി പ്രസാദ്, സി ഐ എം എം മഞ്ജുദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. ജി മോഹന്‍രാജാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.