കോടതി വിധി കേന്ദ്ര സർക്കാറിന് ആശ്വാസം നൽകുന്നതാണ്. ജമ്മു-കശ്മീരിന്റെ നിയമസഭ പിരിട്ടുവിട്ടതിൽ ഇടപെടുന്നില്ലെന്നും ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഭരണഘടനഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചു. സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്ര ഭരണപ്രദേശമാക്കാന്‍ ആര്‍ട്ടിക്കിള്‍ 3 അനുവാദം നല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു. എത്രയും പെട്ടെന്ന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും 2024 സെപ്റ്റംബറിനുള്ളില്‍ തെരഞ്ഞെടുപ്പു നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
advertisement
അതേസമയം, ജമ്മു കശ്മീരിന്റെ നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ ഉത്തരവിന്റെ സാധുത തള്ളിക്കളയാനാവില്ല. രാഷ്ട്രപതി ഭരണത്തിലെ എല്ലാ കേന്ദ്രസർക്കാർ തീരുമാനങ്ങളും ചോദ്യംചെയ്യാനാകില്ല. 2018ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ ഇടപെടുന്നില്ല. രാഷ്ട്രപതി ഭരണം വന്ന ശേഷമുള്ള കേന്ദ്ര അധികാരങ്ങൾക്ക് പരിമിതിയുണ്ട്. എല്ലാ തീരുമാനങ്ങളും എതിർക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കും. ജമ്മു കശ്മീർ ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ല. മറ്റുസംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ല. ജമ്മു കശ്മീർ ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയം. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം. ജമ്മു കശ്മീരിനു വേണ്ടിയുണ്ടാക്കിയ 370ാം വകുപ്പ് താൽക്കാലികം മാത്രമെന്നും കശ്മീരിനെ കൂട്ടിച്ചേർത്തത് ഇന്ത്യയുടെ പരമാധികാരത്തിന് വഴങ്ങിയെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണു വിധി പറഞ്ഞത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു. നാഷനൽ കോൺഫറൻസും ജമ്മു കശ്മീർ ഹൈക്കോടതി ബാർ
ഹർജികളിൽ മൂന്നുവിധികളാണ് പ്രസ്താവിച്ചത്. സുപ്രീം കോടതി ജസ്റ്റിസും രണ്ടു ജസ്റ്റിസ്റ്റുമാരും വ്യത്യസ്ത വിധികളാണ് പ്രസ്താവിക്കുന്നത്. നാഷണൽ കോൺഫറൻസും ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷനും മറ്റുമാണു ഹർജി നൽകിയിരിക്കുന്നത്.
ഹർജികളിൽ ഓഗസ്റ്റ് 2 മുതൽ വാദം കേട്ട കേസ് സെപ്റ്റംബർ 5ന് ആണു വിധി പറയാൻ മാറ്റിയത്. കേസില്‍ 16 ദിവസത്തെ വാദം കേള്‍ക്കലാണ് സുപ്രീം കോടതിയില്‍ നടന്നത്. കേന്ദ്രത്തെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഹരീഷ് സാൽവേ, രാകേഷ് ദ്വിവേദി, വി ഗിരി എന്നിവരും ഹർജിക്കാർക്ക് വേണ്ടി കപിൽ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, ദുഷ്യന്ത് ദവെ, ഗോപാൽ ശങ്കരനാരായണൻ, സഫർ ഷാ എന്നിവരും കോടതിയിൽ ഹാജരായി.
2019 ഓഗസ്റ്റ് 5നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഭരണഘടനയിലെ 370ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നതും ജമ്മു- കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കിയത്. ഒക്ടോബർ 31ന് ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചു. ജമ്മു കശ്മീരിൽ അധികാര പദവി ഗവർണറിൽനിന്നു ലഫ്. ഗവർണറിലേക്ക് മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി.
ജമ്മുകശ്മീര്‍ ഭരണഘടനാ നിര്‍മാണ സഭയ്ക്കുമാത്രമാണ് 370ാം അനുച്ഛേദം റദ്ദാക്കാന്‍ അധികാരം ഉണ്ടായിരുന്നത് എന്നായിരുന്നു ഹര്‍ജിക്കാർ വാദിച്ചത്. 1951 മുതല്‍ 1957 വരെ നിലനിന്നിരുന്ന ജമ്മു കശ്മീര്‍ ഭരണഘടന സഭ 370ാം അനുച്ഛേദം റദ്ദാക്കാന്‍ തീരുമാനിച്ചിട്ടില്ല. കശ്മീരിലെ ഭരണഘടനാ നിര്‍മാണസഭ 1957ല്‍ ഇല്ലാതായതോടെ 370ാം വകുപ്പിന് സ്ഥിരംസ്വഭാവം കൈവന്നുവെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.
എന്നാൽ രാജ്യത്തിന്റെ അഖണ്ഡത കാത്ത് സംരക്ഷിക്കുന്നതിനും ഭരണഘടന എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കുന്നതിനും ആവശ്യമായ നടപടിയാണ് സ്വീകരിച്ചത് എന്നാണ് കേന്ദ്രസർക്കാർ വാദിച്ചത്. .രാജ്യ താത്പര്യം മുന്‍നിർത്തിയെടുത്ത തീരുമാനമാണിത്. 2019ല്‍ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണമാണ് പ്രത്യേക പദവി എടുത്തുകളയാന്‍ പ്രേരിപ്പിച്ച മുഖ്യഘടകങ്ങളില്‍ ഒന്ന് എന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു. 2019 ല്‍ നടപടി ക്രമങ്ങള്‍ പാലിച്ചാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. ഭരണഘടന നിര്‍മ്മാണ സഭയുടെ സ്ഥാനം പാര്‍ലമെന്റിന് ഏറ്റെടുക്കാന്‍ ആകും. ഭരണഘടനയുടെ 370 (3) ല്‍ ഭരണഘടന നിര്‍മ്മാണ സഭ എന്നത് നിയമ നിര്‍മ്മാണ സഭയെന്ന് വായിക്കാം എന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഹർജികളിൽ സുപ്രീം കോടതി വിധി പറയുന്നതിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ സുരക്ഷ ശക്തമാക്കി. ഡിജിപി വിജയ് കുമാറിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സുരക്ഷയ്ക്കുള്ള സമഗ്ര പദ്ധതികൾ ചർച്ച ചെയ്തു. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം ഉൾപ്പെടെയുള്ള സാധ്യതകളും ചർച്ചാവിഷയമായി.