ആശുപത്രി അധികൃതര്‍ തയ്യാറാക്കിയ എംഎല്‍സി റിപ്പോര്‍ട്ട് നിന്ദ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സ്വകാര്യതയെ ലംഘിക്കുന്ന പ്രവര്‍ത്തിയാണിതെന്നും കോടതി കണ്ടെത്തി. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ടൂ ഫിംഗര്‍ ടെസ്റ്റിസ് വിധേയയാക്കിയ ഡോക്ടര്‍മാരെ കോടതി കണക്കറ്റ് ശകാരിക്കുകയും ചെയ്തു. ടു ഫിംഗര്‍ ടെസ്റ്റ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വരെ വിലയിരുത്തിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് തര്‍ലോക് സിംഗ് ചൗഹാന്‍, ജസ്റ്റിസ് സത്യേന്‍ വൈദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാനത്തെ ഡോക്ടർമാർ ടു ഫിംഗര്‍ ടെസ്റ്റ് നടത്തരുതെന്ന് ഉത്തരവിട്ടത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു.
advertisement
ആശുപത്രി അധികൃതര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് നിരുത്തരവാദിത്തപരമാണെന്നും കോടതി നിരീക്ഷിച്ചു. 2013ലെ 13-ാം നമ്പര്‍ നിയമം മുഖേന പ്രാബല്യത്തിലാക്കിയ ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 53എയുടെ ലംഘനമാണ് റിപ്പോര്‍ട്ട് എന്നും കോടതി വിലയിരുത്തി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകളുടെ ലംഘനമാണ് ഈ റിപ്പോര്‍ട്ട് എന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം വിഷയത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് അറിയാനായി സംസ്ഥാന ആരോഗ്യ സെക്രട്ടറിയെ കോടതി വിളിപ്പിച്ചിരുന്നു. ആശുപത്രി അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് ന്യായീകരിക്കാന്‍ സെക്രട്ടറിയ്ക്കും സാധിച്ചില്ല.
ആശുപത്രിയിലെ ചില ഡോക്ടര്‍മാരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ സംസ്ഥാനത്തെ മറ്റൊരു ആശുപത്രിയും പിന്തുടരുന്നില്ലെന്നും സെക്രട്ടറി കോടതിയോട് പറഞ്ഞു. റിപ്പോര്‍ട്ട് അടിയന്തരമായി പിന്‍വലിക്കണമെന്ന് പാലംപൂര്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.