ഇരയ്ക്ക് ഒരു പ്രൊഫഷണൽ കൗൺസിലർ വഴി ശരിയായ കൗൺസിലിംഗ് നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യു പി സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. 14 വയസ്സുവരെയുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ളതും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ജാതി, മതം അല്ലെങ്കിൽ ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിവേചനവുമില്ലാതെ ലഭ്യമാക്കണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പ്രഥമദൃഷ്ട്യാ പരാജയപ്പെട്ടു എന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
കൂടാതെ സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളിൽ ആർടിഇ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ബെഞ്ച് ആവശ്യപ്പെട്ടു. കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കൂടാതെ ഈ കേസിൽ അതുവരെയുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സെപ്തംബർ 6ന് സുപ്രീം കോടതി മുസാഫർനഗർ പോലീസ് സൂപ്രണ്ടിനോട് നിർദ്ദേശിച്ചിരുന്നു. വിദ്യാർത്ഥിയുടെയും മാതാപിതാക്കളുടെയും സംരക്ഷണത്തിനായി സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാൻ എസ്പിയോടും ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം സെപ്റ്റംബർ 25നകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.
മുസാഫർനഗറിലെ ഖുബ്ബാപൂർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലെ തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് വർഗീയ പരാമർശങ്ങൾ നടത്തുകയും മുസ്ലീം സഹപാഠിയെ തല്ലാൻ 2-ാം ക്ലാസ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടർന്നാണ് വിവാദമായി മാറിയത് . ഇവർക്കെതിരെ മുസാഫർനഗർ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ സ്കൂളിലെ പ്രിൻസിപ്പൽ കൂടിയാണ് ഇവർ.
എന്നാൽ സംഘർഷം സൃഷ്ടിക്കുന്നതിനായി പുറത്തുവന്ന വീഡിയോയിൽ കൃത്രിമം നടന്നിട്ടുണ്ട് എന്നാണ് അധ്യാപികയുടെ ആരോപണം. കൂടാതെ വിദ്യാർത്ഥിയെ തല്ലിയത് തന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്നും വൈകല്യമുള്ളതിനാൽ ഗൃഹപാഠം ചെയ്യാത്ത വിദ്യാർത്ഥിയുടെ അടുത്തേക്ക് എഴുന്നേറ്റു പോകാൻ കഴിയാത്തതിനാലാണ് ഇത് ചെയ്യാൻ വിദ്യാർത്ഥികളോട് പറഞ്ഞതെന്നുമാണ് അധ്യാപിക പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും നോട്ടീസ് നൽകിയിരുന്നു. അതേസമയം വളരെ ഗൗരവകരമായ പ്രശ്നമാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.