എക്സാലോജിക് സൊലൂഷന്‍സ് കമ്പനി ഡയറക്ടര്‍ ടി വീണയാണ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണമെന്ന് കോടതി നിർദേശം നൽകി. എസ്എഫ്ഐഒ നോട്ടിസിന് വീണാ വിജയൻ മറുപടി നൽകണമെന്നും നിർദേശമുണ്ട്.
അതേസമയം, അന്വേഷണം റദ്ദാക്കണമെന്ന വീണയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വിലക്കിയെങ്കിലും അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റിന് ഉദ്ദേശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. തല്‍ക്കാലം നോട്ടിസ് നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് എസ്എഫ്‌ഐഒ അറിയിച്ചു.
advertisement
ഹർജിയിൽ വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയെങ്കിലും എന്നത്തേക്കു വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനു തടസമില്ലെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ വിധി പറയുന്നതുവരെ പാടില്ലെന്ന് എസ്എഫ്ഐഒയ്‌ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് കോടതി വാക്കാൽ നിർദ്ദേശിച്ചു. അത്തരം നടപടികൾ ഉണ്ടാകില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഇത് വീണാ വിജയനെ സംബന്ധിച്ച് നേട്ടമാണെങ്കിലും അന്വേഷണവുമായി സഹകരിക്കണമെന്ന നിർദ്ദേശം തിരിച്ചടിയുമാണ്.
എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്ന വാദമാണ് എക്സാലോജിക്ക് കോടതിയില്‍ ഉയർത്തിയത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് എസ്എഫ്‌ഐഒ അന്വേഷണം. എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വീണയുടെ ഹര്‍ജി.
സിഎംആര്‍എലും എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകള്‍ ആവശ്യപ്പെട്ടു വീണയ്ക്ക് എസ്എഫ്‌ഐഒ സമന്‍സ് നല്‍കിയിരുന്നു. നേരത്തേ സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നല്‍കിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നല്‍കിയത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകളാണ് നല്‍കേണ്ടത്.