പ്രതിരോധ പ്രതികരണത്തിന്റെ ഭാഗമായി കടിക്കുകയും നിലവിളിക്കുകയും ഭീഷണിയുടെ രൂപത്തില്‍ ശരീരമുയര്‍ത്തുകയും ചെയ്യുന്ന തവളകളെ കണ്ടെത്തി ഒരു സംഘം ഉഭയജീവി ഗവേഷകര്‍. കേരളത്തിലെ പശ്ചിമഘട്ടത്തിലെ ശിരുവാണി വനത്തിലെ 'ഇരുനിറത്തവള' (Bicoloured Frog, Clinotarsus curtipse) എന്നയിനം തവളയാണ് പ്രതിരോധത്തിനായി ഭീഷണിയുടെ രൂപത്തില്‍ ശരീരമുയര്‍ത്തി പ്രതികരിക്കുന്നതായികണ്ടെത്തിയത്. അരുണാചല്‍ പ്രദേശില് മാത്രം കാണപ്പെടുന്ന അപാതാനി കൊമ്പന് തവളയാണ് (Apatani Horned Toad, Xenophrys apatani) ഭീഷണിയുണ്ടാകുമ്പോള്‍ കടിക്കുകയും നിലവിളിക്കുകയും ചെയ്യുന്നതായി നിരീക്ഷിച്ചത്.
advertisement
ഉഭയജീവി ഗവേഷകനും മലയാളിയുമായ ഡോ.സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘത്തിന്റേതാണ് കണ്ടെത്തൽ. രാജ്യാന്തര ജേണലായ 'ഹെര്‍പ്പറ്റോളജിക്കല്‍ നോട്ട്സി' (Herpetological Notes) ന്റെ പുതിയ ലക്കത്തില്‍ തവളകളുടെ പ്രത്യേകതയെപ്പറ്റിയുള്ള ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉഭയജീവി ഗവേഷണത്തിന്റെ ഭാഗമായ ഫീല്‍ഡ് ഫോട്ടോഗ്രാഫിയ്ക്കിടെയാണ് ഡോ.ബിജുവും സംഘവും പുതിയ കണ്ടെത്തൽ നടത്തിയത്.
രാത്രി മാത്രം പുറത്തിറങ്ങുന്ന അപാതാനി കൊമ്പന് തവള പകല്‍നേരത്ത് ചവറുകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നു. ശരീരത്തിന്റെ നിറമാണ് ഇതിന് ഇവയെ സഹായിക്കുന്നത്. ആരെങ്കിലും സമീപിച്ചാലോ ഭീഷണി തോന്നിയാലോ ഇവ ശരീരം വീര്‍പ്പിക്കുകയും നിലവിളി പോലെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചിലപ്പോൾ കടിയ്ക്കുകയും ചെയ്യും.
പാലയ്ക്കാട് ജില്ലയിലെ ശിരുവാണി വനത്തില്‍ ഫീല്‍ഡ് ഫോട്ടോഗ്രാഫിക്കിടെയാണ് 'ഇരുനിറത്തവള'യുടെ പ്രത്യേകത കണ്ടെത്തുന്നത്. പശ്ചിമഘട്ടത്തില്‍ മാത്രമാണ് ഈ തവളകൾ കാണപ്പെടുന്നത്. പകല്‍ സഞ്ചാരിയായ ഇവയെ ശല്യപ്പെടുത്തുമ്പോള്‍ കൈകാലുകള്‍ ലംബമായി നിവര്‍ത്തി ശരീരം തറയില്‍ നിന്നുയര്‍ത്തി വലുപ്പംകൂട്ടി ഭീഷണിപ്പെടുത്തുന്ന ഒരു ശരീരഭാഷ സ്വീകരിക്കുന്നു.വ്യത്യസ്ത പരീക്ഷണങ്ങള്‍ വഴിയാണ് രണ്ട് ഇനം തവളകളുടെയും പ്രതികരണം ഗവേഷകര്‍ സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ 419 തവളയിനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിൽ പ്രതിരോധ പ്രതികരണ തന്ത്രങ്ങള്‍ ഏതെങ്കിലും ഇന്ത്യന്‍ തവളയിനം നടത്തുന്നതായി കണ്ടെത്തുന്നത് ആദ്യമായാണ്. ലോകത്ത് തിരിച്ചറിഞ്ഞിട്ടുള്ള 7876 തവളയിനങ്ങളില്‍ 650 എണ്ണം പലതരത്തിലുള്ള പ്രതിരോധ പ്രതികരണങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കടിക്കുക, ഭീഷണിയുടെ രീതിയില്‍ ശരീരം ഉയര്‍ത്തുക തുടങ്ങിയയൊക്കെ പല ഇനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ തവളകളിൽ ഇത്തരം പ്രതികരണം കണ്ടെത്തിയിരുന്നില്ല.
