ആദ്യത്തെ ദീപോത്സവത്തില്‍ അയോധ്യയില്‍ തെളിഞ്ഞത് 1,71000 ദീപമാണ്. തൊട്ടടുത്ത വര്‍ഷം ദീപങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അതിലും വലിയ റെക്കോര്‍ഡിടാനുള്ള ശ്രമത്തിലാണ് യുപി ഭരണകൂടം.
25000ഓളം വരുന്ന ഔധ് സര്‍വ്വകലാശാല സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ 21 ലക്ഷം ദീപം അയോധ്യയില്‍ തെളിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അയോധ്യയുടെ 51 ഘാട്ടുകളിലായിട്ടാണ് ഇവ തെളിയിക്കുക.
സരയു നദീതീരത്താണ് അയോധ്യ സ്ഥിതി ചെയ്യുന്നത്. ശ്രീരാമന്റെ ജന്മസ്ഥലാണ് അയോധ്യയെന്നാണ് വിശ്വാസം. ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാമവിഗ്രഹം അയോധ്യയില്‍ സ്ഥാപിക്കാന്‍ പോകുന്നത്. ജനുവരി 22നാണ് ഈ ചടങ്ങ് സംഘടിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങില്‍ പങ്കെടുക്കും.
advertisement
ഇതിനു മുന്നോടിയായാണ് അയോധ്യയില്‍ ദീപാവലി വലിയ രീതിയില്‍ ആഘോഷിക്കുന്നത്. ഇതോടെ ആഗോള തലത്തിലും അയോധ്യ ചര്‍ച്ചയാകും. പുതിയ റെക്കോര്‍ഡും അയോധ്യ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ദീപോത്സവത്തോട് അനുബന്ധിച്ച് നിരവധി സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.
അയോധ്യയിലെ മുൻ വർഷങ്ങളിലെ ദീപോത്സവ റെക്കോർഡുകൾ
2017ൽ അയോധ്യയിൽ 1.71 ലക്ഷം ദീപങ്ങളാണ് തെളിയിച്ചത്. 2018ൽ 3.01 ലക്ഷം ദീപങ്ങൾ, 2019ൽ 4.04 ലക്ഷം ദീപങ്ങൾ, 2020ൽ 6.06 ലക്ഷം ദീപങ്ങൾ, 2021ൽ 9.41 ലക്ഷം ദീപങ്ങൾ, 2022-ൽ 15.76 ലക്ഷം ദീപങ്ങൾ എന്നിങ്ങനെ തെളിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഇത്രയധികം ദീപങ്ങൾ തെളിയിച്ചതിന് ഗിന്നസ് റെക്കോർഡും നേടിയിരുന്നു. ഈ വർഷം 21 ലക്ഷം ദീപങ്ങൾ തെളിയിച്ച് നിലവിലെ റെക്കോർഡ് തകർക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.
7 ദിവസം നീണ്ടുനില്‍ക്കുന്ന അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ അവസാന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് നിര്‍മാണ കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്ര വ്യക്തമാക്കിയിരുന്നു.വിഗ്രഹ പ്രതിഷ്ഠയില്‍ പങ്കെടുക്കാനായി അയോധ്യയില്‍ എത്തുന്ന പ്രധാനമന്ത്രി 5 ദിവസം അവിടെ തങ്ങും. ജനുവരി 20 മുതല്‍ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയില്‍ തങ്ങുകയെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.