ടെയിൽ ബ്രദര്‍ എന്നറിയപ്പെടുന്ന പ്രശ്‌സനായ ഇന്‍ഫ്‌ളൂവന്‍സര്‍ ലിറ്റില്‍ അഷെംഗിന്റെ വീട്ടിലാണ് ഇത് സംഭവിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ വീട്ടിലെത്തിയ കുട്ടി വിലയേറിയ ആഭരണങ്ങള്‍ കൊണ്ട് അലങ്കരിച്ച ലബുബു പാവയെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പാവയെ കണ്ട് ഇഷ്ടപ്പെട്ട കുട്ടി അത് തനിക്ക് വേണെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ചതോടെ കുട്ടി നിരാശ പ്രകടിപ്പിച്ച് കരയാന്‍ തുടങ്ങി. ഇതിന് പിന്നാലെ തന്റെ തൊട്ടടുത്തിരുന്ന ഒരു റിമോട്ട് കണ്‍ട്രോള്‍ എടുത്ത് മുകളിലേക്ക് എറിഞ്ഞു. എന്നാല്‍ ഇത് പോയി ഗ്ലാസില്‍ നിര്‍മിച്ച സീലിംഗിലും സ്വീകരണമുറിയില്‍ തൂക്കിയിരുന്ന ഷാന്‍ഡിലറിലും തട്ടുകയും രണ്ടും താഴെ വീണ് ഉടയുകയും ചെയ്തു. എന്നാല്‍, ഈ സംഭവത്തില്‍ കുട്ടി ക്ഷമാപണം നടത്താന്‍ വിസമ്മതിച്ചത് ഇന്‍ഫ്‌ളൂവന്‍സറെ അത്ഭുതപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സീലിംഗിന്റെ അറ്റകുറ്റപണികള്‍ ചെയ്യാന്‍ എല്ലാ ഗ്ലാസ് പാനലുകളും നീക്കം ചെയ്ത് അവ മാറ്റിസ്ഥാപിക്കണമെന്നും ഇന്‍ഫ്‌ളൂവന്‍സര്‍ വ്യക്തമാക്കി.
advertisement
സംഭവത്തിന് പിന്നാലെ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കിടരുതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ തന്നോട് ആവശ്യപ്പെട്ടതായി ഇന്‍ഫ്‌ളൂവന്‍സര്‍ പറഞ്ഞു. ഇത് തിരിച്ചടിക്ക് കാരണമാകുമെന്നും മകന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നും മാതാപിതാക്കള്‍ വാദിച്ചു. 48 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെങ്കിലും കുട്ടിയുടെ മാതാപിതാക്കള്‍ രണ്ട് ലക്ഷം രൂപ മാത്രമെ നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്. "ഞങ്ങള്‍ ദരിദ്രരാണ്. നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല. കോടതിയില്‍ പോകുന്നതിന് അര്‍ത്ഥമില്ല. ദയവായി കുട്ടിയെ ഇതില്‍ ഉള്‍പ്പെടുത്തരുത്," മാതാപിതാക്കള്‍ ഇന്‍ഫ്ളൂവൻസറോട് ആവശ്യപ്പെട്ടു.
തുക രണ്ടു ഗഡുക്കളായി നല്‍കാമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ സമ്മതിച്ചു. ഇത് യഥാര്‍ത്ഥ നഷ്ടത്തേക്കാള്‍ വളരെ കുറവാണെങ്കിലും ടെയില്‍ ബ്രദര്‍ അത് സമ്മതിക്കുകയായിരുന്നു. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ലബുബു പാവ ഒരു സാധാരണ പാവയായിരുന്നില്ലെന്നും അതിന്റെ ചെവികളിലും കൈകാലുകളിലും വിലയേറിയ രത്‌ന മോതിരങ്ങള്‍ ഘടിപ്പിച്ചിരുന്നതായും മൂല്യം കണക്കാക്കാന്‍ പ്രയാസമായിരുന്നുവെന്നും സിന്‍ ച്യൂ ഡെയിലി റിപ്പോര്‍ട്ട് ചെയ്തു.