റോഡ് അപകടത്തില്‍ പരിക്കുപറ്റിയ അമ്മയ്ക്ക് കൂട്ടിരിക്കാന്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന ജീവനക്കാരിയുടെ അപേക്ഷ കമ്പനി നിരസിച്ചതായി പോസ്റ്റില്‍ പറയുന്നു. ഒരു മാസം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയാണ് അവര്‍ തന്റെ കമ്പനിയോട് ചോദിച്ചത്. അമ്മയുടെ ആശുപത്രി രേഖകളും അപകടം സംബന്ധിച്ച പോലീസ് രേഖകളുമെല്ലാം തെളിവായി നല്‍കുകയും ചെയ്തു. എന്നിട്ടും അവർക്ക് വര്‍ക്ക് ഫ്രം ഹോം കമ്പനി നിഷേധിച്ചതായി പോസ്റ്റില്‍ പറയുന്നു.
റെഡ്ഡിറ്റിലെ r/India എന്ന ഫോറത്തിലൂടെ യുവതിയുടെ സഹോദരീ ഭര്‍ത്താവാണ് സംഭവത്തെ കുറിച്ചുള്ള പോസ്റ്റ് പങ്കിട്ടത്. ഇതോടെ സംഭവം ആളുകളുടെ ശ്രദ്ധനേടി. ഇന്ത്യയുടെ തൊഴില്‍ സംസ്‌കാരം യഥാര്‍ത്ഥത്തില്‍ ഭ്രാന്തമാണെന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കിട്ടത്. ഇത് വൈറലായതോടെ കോര്‍പ്പറേറ്റ് ഇന്ത്യയുടെ കര്‍ക്കശമായ തൊഴില്‍ നയങ്ങളെയും അനുകമ്പയില്ലായ്മയെയും കുറിച്ച് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു.
advertisement
ജീവനക്കാരിയുടെ അമ്മയും അമ്മാവനും കൂടി ഒരു സ്‌കൂട്ടര്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടതായി പോസ്റ്റില്‍ പറയുന്നുണ്ട്. അപകടത്തില്‍ അമ്മയുടെ കൈ ഒടിഞ്ഞതായും അമ്മാവന് ചെറിയ പരിക്കുകള്‍ പറ്റിയതായും മുഖത്തും ശരീരത്തിലും ചതവുകൾ സംഭവിച്ചതായും അയാള്‍ വിശദമാക്കുന്നു. ബംഗളൂരുവിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയായ യുവതി പരിക്കേറ്റ അമ്മയെ പരിചരിക്കാന്‍ ഒരു മാസത്തേക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുമോ എന്ന് തന്റെ കമ്പനിയോട് ചോദിച്ചതായും അയാള്‍ വെളിപ്പെടുത്തി.
അപേക്ഷ നല്‍കുന്നതിനു മുമ്പ് കമ്പനി അപകടം നടന്നതിന് തെളിവ് ചോദിച്ചതായും പോസ്റ്റില്‍ പറയുന്നു. എംആര്‍ഐ സ്‌കാനിന്റെയും പോലീസ് റിപ്പോര്‍ട്ടിന്റെയും രേഖകള്‍ കൈമാറിയെന്നും എന്നാല്‍ പിന്നീട് കമ്പനി ഒരു മീറ്റിംഗ് വിളിച്ച് അവരുടെ അപേക്ഷ നിരസിക്കുകയായിരുന്നുവെന്നും പോസ്റ്റ് വ്യക്തമാക്കി.
അവധിയെടുക്കാനല്ല വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയാണ് അവര്‍ ചോദിച്ചതെന്നും അദ്ദേഹം പറയുന്നു. അവളുടെ ജോലിക്ക് ഓഫീസില്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
അമ്മയ്‌ക്കൊപ്പം പരിക്ക് പറ്റിയ അമ്മാവന് അദ്ദേഹത്തിന്റെ കമ്പനി രണ്ട് ദിവസത്തെ അവധിയാണ് അനുവദിച്ചതെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വകവെയ്ക്കാതെ ജോലിക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചതായും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
വലിയ കോര്‍പ്പറേറ്റുകള്‍ക്ക് സഹാനുഭൂതി ഇല്ലെന്ന് താന്‍ എപ്പോഴും കേട്ടിട്ടുണ്ടെന്നും പക്ഷേ, അത് സംഭവിക്കുന്നത് നിരാശജനകമാണെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.
പോസ്റ്റ് ഓൺലൈനില്‍ വൈറലായതോടെ നിരവധി ഉപയോക്താക്കള്‍ സമാനമായ അനുഭവങ്ങള്‍ പങ്കിട്ടു. ഇന്ത്യയുടെ കോര്‍പ്പറേറ്റ് തൊഴില്‍ സംസ്‌കാരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള നിരവധി പ്രതികരണങ്ങളും ഇതിനുതാഴെ ആളുകള്‍ പച്ചുവെച്ചു.