53 കാരനായ ന്യൂറോസർജൻ ഹൃദയാഘാതം മൂലം മരിച്ചു. നാഗ്പൂരിലെ പ്രശസ്ത ന്യൂറോസർജനായ ഡോ. ചന്ദ്രശേഖർ പഖ്മോഡെ ഡിസംബർ 31-ന് പുലർച്ചെ മരിച്ചത്. ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായിരുന്ന ഡോ. ചന്ദ്രശേഖർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എടുത്ത ഇസിജിയിൽ പോലും പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബുധനാഴ്ച പുലർച്ചെ 6 മണിയോടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
ഇസിജിയിൽ പോലും ഒരു വെത്യാസവുമില്ലാതിരുന്ന ആരോഗ്യവാനായ ഡോ. ചന്ദ്രശേഖർ പഖ്മോഡെയുടെ പെട്ടെന്നുള്ള മരണം, ഹൃദയാഘാത സാധ്യതകളെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുകയാണ്. രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, ഇസിജി തുടങ്ങിയ പതിവ് പരിശോധനകൾക്കൊപ്പം ഭക്ഷണക്രമത്തിലും വ്യായാമത്തിലും ശ്രദ്ധ പുലർത്തുമ്പോഴും നമ്മൾ തിരിച്ചറിയാതെ പോകുന്ന അപകടസാധ്യതകൾ എന്തൊക്കെയാണെന്ന ചർച്ചകൾ ഇതോടെ സജീവമായി.
അമിതമായ മാനസിക സമ്മർദ്ദം, ദീർഘനേരത്തെ ജോലി, ഉറക്കമില്ലായ്മ, അമിത ജോലിഭാരം മൂലമുണ്ടാകുന്ന തളർച്ച (burnout) എന്നിവയാണ് പല ഡോക്ടർമാരിലും ഹൃദയാഘാതത്തിന് കാരണമാകുന്നതെന്ന് ബംഗളൂരു സ്പാർഷ് ഹോസ്പിറ്റലിലെ ലീഡ് കാർഡിയോളജിസ്റ്റും മെഡിക്കൽ ഡയറക്ടറുമായ ഡോ. രഞ്ജൻ ഷെട്ടി പറയുന്നു. മറ്റ് ആരോഗ്യ ഘടകങ്ങളെല്ലാം സാധാരണ നിലയിലാണെങ്കിൽ പോലും, ഡോക്ടർമാരുടെ ഇടയിൽ ഹൃദയാഘാതത്തിനോ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനത്തിനോ (sudden cardiac arrest) കാരണമാകുന്ന ഏറ്റവും വലിയ അപകട ഘടകം ഇവയൊക്കൊണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഹൃദയത്തിന്റെ മുൻഭാഗത്തേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയായ ലെഫ്റ്റ് ആന്റീരിയർ ഡിസെൻഡിംഗ് (LAD) ആർട്ടറിയിലോ ഇടത് പ്രധാന ധമനിയിലോ വലിയ തടസ്സങ്ങൾ ഉണ്ടാകുന്നത് അതീവ അപകടകരമാണെന്ന് ഡോ. ഷെട്ടി ചൂണ്ടിക്കാണിക്കുന്നു.
ഇടത് പ്രധാന ധമനിയിൽ നൂറ് ശതമാനം തടസ്സമുണ്ടായാൽ ഹൃദയപേശികളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തത്തിന്റെ വിതരണം ഏകദേശം 50 ശതമാനത്തോളം തടസപ്പെടന്നു. ഇത് ആ ഭാഗത്തെ ഹൃദയപേശികളെ പൂർണ്ണമായും നശിപ്പിക്കുകയും ഹൃദയത്തിന്റെ സ്വാഭാവികമായ വൈദ്യുത സിഗ്നലുകളെ (Electrical signals) അതാളം തെറ്റിക്കുന്ന 'അരിത്മിയ' (Arrhythmia) എന്ന് അവസ്ഥയുണ്ടാക്കുകയയും ഇത് ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോകുന്ന 'സഡൻ കാർഡിയാക് അറസ്റ്റ്' (Sudden Cardiac Arrest) എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ആരോഗ്യമുള്ള ഒരാളിൽ സമ്മർദ്ദം മാത്രമാണോ ഹൃദയാഘാതത്തിന് കാരണം?
അമിതമായ മാനസിക സമ്മർദ്ദവും തളർച്ചയും (burnout) ശരീരത്തിൽ വിട്ടുമാറാത്ത വീക്കത്തിന് (chronic inflammation) കാരണമാകുന്നു. ഇത് ഹൃദയത്തിലെ രക്തധമനികളെ ദുർബലപ്പെടുത്തുകയും അവയെ എളുപ്പത്തിൽ കേടാക്കുകയും ധമനികളുടെ ഭിത്തികളിലൂടെ 'ചീത്ത' കൊളസ്ട്രോൾ അഥവാ എൽ.ഡി.എൽ (LDL) ഉള്ളിലേക്ക് കടക്കുകയും അവിടെ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് വളരെ വേഗത്തിൽ ധമനികളിൽ തടസ്സങ്ങൾ (plaques) രൂപപ്പെടുന്നതിന് കാരണമാകുന്നു.
സമ്മർദ്ദമുണ്ടാകുമ്പോൾ ശരീരത്തിൽ അഡ്രിനാലിൻ പോലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യുന്നു. ദീർഘകാലം ഇത്തരത്തിൽ സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നത് ഹൃദയത്തിന് ശാശ്വതമായ കേടുപാടുകൾ വരുത്തും.
താൽക്കാലികമായുണ്ടാകുന്ന കടുത്ത സമ്മർദ്ദവും അപകടകരമാണ്. രക്തധമനികളിൽ നേരിയ തോതിൽ പ്ലാക്കുകൾ ഉള്ള ഒരാളിൽ, പെട്ടെന്നുണ്ടാകുന്ന അഡ്രിനാലിൻ പ്രവാഹം ഈ പ്ലാക്കുകൾ പൊട്ടാൻ കാരണമായേക്കാം. ഇത് രക്തം കട്ടപിടിക്കുന്നതിലേക്കും (blood clot) രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെട്ട് ഹൃദയാഘാതം ഉണ്ടാകുന്നതിലേക്കും നയിക്കുന്നു.
പാരമ്പര്യമായി ഹൃദ്രോഗ സാധ്യതയുള്ളവരിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലും സമ്മർദ്ദം സ്ഥിതി വഷളാക്കുന്നു. സമ്മർദ്ദം കുറയ്ക്കാൻ അമിതമായി ഭക്ഷണം കഴിക്കുന്നതോ മദ്യപിക്കുന്നതോ ആയ രീതികൾ അപകടസാധ്യത ഇരട്ടിപ്പിക്കുന്നു. ഉയർന്ന സമ്മർദ്ദവും വിഷാദരോഗവുമുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 2.5 മടങ്ങ് കൂടുതലാണെന്ന് ലാൻസെറ്റ് (Lancet) പഠനം വ്യക്തമാക്കുന്നു.
