എന്നാൽ, യാഥാര്‍ത്ഥ്യം ഇതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. സ്ത്രീകളുടെ മരണത്തിന് പ്രധാന കാരണങ്ങളിലൊന്ന് ഹൃദയസംബന്ധമായ അസുഖമാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കുന്നു. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നതിനാല്‍ സ്ത്രീകള്‍ക്ക് സമയബന്ധിതമായും ഫലപ്രദമായും പരിചരണം ലഭിക്കുന്നത് കുറവാണ്.
ലക്ഷണങ്ങളും പരിചരണവും അവഗണിച്ചു
"സ്ത്രീകളിലെ ഹൃദ്രോഗം തിരിച്ചറിയപ്പെടുന്നില്ല. അതിനാല്‍ തന്നെ ചികിത്സയും കുറവാണ്," ജയ്പ്പൂരിലെ കൊക്കൂണ്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഹിമാനി ശര്‍മ പറഞ്ഞു. "പുരുഷന്മാര്‍ക്ക് സാധാരണ നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് പുറം, താടിയെല്ല്, അല്ലെങ്കില്‍ വയറിനുള്ളില്‍ അസ്വസ്ഥത എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറ്. പലപ്പോഴും ഓക്കാനം അല്ലെങ്കില്‍ ശ്വാസതടസം അനുഭവപ്പെടാം. ദഹനപ്രശ്‌നങ്ങള്‍, മാനസികസമ്മര്‍ദം, അല്ലെങ്കില്‍ ക്ഷീണം എന്നിവയായി ഇത് തെറ്റിദ്ധരിക്കപ്പെടാം. സാംസ്‌കാരികമായുള്ള മാനോഭാവവും പ്രശ്‌നം സങ്കീര്‍ണമാക്കുന്നുവെന്ന്" ഡോ. ശര്‍മ പറഞ്ഞു. സ്ത്രീകളുടെ പരാതികള്‍ പലപ്പോഴും ഉത്കണ്ഠയായി തള്ളിക്കളയുകയാണ് പതിവ്. രോഗനിര്‍ണയവും ചികിത്സയും വൈകുന്നതിന് കാരണമാകുന്നു.
advertisement
ഹോര്‍മോണുകള്‍, ജീവിതശൈലി
ഹോര്‍മോണുകളുടെ പങ്കും സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു. പ്രത്യുത്പാദന സാധ്യതയുള്ള വര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്ക് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഒരു പരിധിവരെ സ്വാഭാവികമായുള്ള സംരക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍, ഈ സംരക്ഷണം എന്നന്നേക്കുമായി നിലനില്‍ക്കില്ലെന്ന് ഗുഡ്ഗാവിലെ സി. കെ. ബിര്‍ള ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡയറക്ടര്‍ ഡോ. അരുണ കല്‍റ പറഞ്ഞു. സ്ത്രീകള്‍ ആര്‍ത്തവവിരാമത്തോട് അടുക്കുമ്പോള്‍ ഈ കവചത്തില്‍ പാളിച്ച വരുന്നു. മധ്യവയസ്സിനോട് അടുക്കുമ്പോള്‍ സാധാരണയായി കാണപ്പെടുന്ന വയറിലെ അസ്വസ്ഥത, ക്ഷീണം, ശരീരവേദന എന്നിവ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളെ മറയ്ക്കുന്നു.
"ആധുനിക ജീവിതശൈലി സ്ത്രീകളുടെ ഹൃദയാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഉയര്‍ന്ന സമ്മര്‍ദമുള്ള ജോലികള്‍, പതിവായുള്ള യാത്രകള്‍, അമിതമായ വ്യായാമം, വര്‍ധിച്ചുവരുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം എന്നിവയെല്ലാം അപകടസാധ്യതയുണ്ടാക്കുന്നു. സ്ത്രീകളും പരിചരിക്കുന്നവരും പലപ്പോഴും ഈ ലക്ഷണങ്ങളെ ആര്‍ത്തവിരാമവുമായും ജീവിതശൈലിയിലെ പ്രശ്‌നങ്ങളുമായും ബന്ധിപ്പിക്കുന്നു," ഡോ. കല്‍റ പറഞ്ഞു.
വര്‍ഷങ്ങളായി സ്ത്രീകളുടെ ഹൃദയാരോഗ്യത്തിന് അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന് മെഡ്ഫെമ്മെ വിമന്‍സ് ക്ലിനിക്കിലെയും അപ്പോളോ ക്രേഡില്‍ റോയലിലെയും സീനിയര്‍ കണ്‍സള്‍ട്ടന്റും ഐവിഎഫ് സ്‌പെഷ്യലിസ്റ്റുമായ ഡോ. തേജശ്രീ ശ്രോത്രി പറഞ്ഞു. "ആര്‍ത്തവവിരാമം ഹൃദയ അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ഒരു നിര്‍ണായക ഘട്ടമാണ്. എന്നാല്‍ ആശുപത്രികളും സമൂഹവും ഇത് ചര്‍ച്ച ചെയ്യുന്നില്ല. ഇത്തരം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ തുറന്ന രീതിയില്‍ തുടക്കമിടേണ്ടതുണ്ട്. സ്ത്രീകളെ പതിവ് പരിശോധനയ്ക്കായി പ്രേരിപ്പിക്കണം. സ്ത്രീകള്‍ തങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കനുസൃതമായി പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം," അവര്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒരു അടിയന്തര ഇടപെടലിന് ആഹ്വാനം ചെയ്യുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ ഹൃദയാരോഗ്യം അവഗണിക്കരുത്. ലക്ഷണങ്ങളിലെ വ്യത്യാസവും ആര്‍ത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകളെന്ന് പറഞ്ഞ് മൂടിവയ്ക്കുന്നതും ജീവിതശൈലിയിലെ സമ്മര്‍ദങ്ങളും സാംസ്‌കാരികമായുള്ള വേര്‍തിരിവുമെല്ലാം സ്ത്രീകളെ ദുര്‍ബലരാക്കുന്നു. എന്നാല്‍ അവബോധം വര്‍ധിപ്പിക്കുന്നതിലൂടെയും പതിവായി പരിശോധനകള്‍ നടത്തുന്നതിലൂടെയും മികച്ച പരിചരണത്തിലൂടെയും ഈ വിടവ് നികത്താന്‍ കഴിയും. സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണനയും ചികിത്സയും ഉറപ്പാക്കുന്നതിലൂടെ നീതി നടപ്പാക്കുക മാത്രമല്ല, മറിച്ച് എണ്ണമറ്റ ജീവനുകള്‍ രക്ഷിക്കാനുമാകും.