ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാർ എന്തുകൊണ്ട് അവ രോഗിയ്ക്ക് നിർദ്ദേശിക്കുന്നു എന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് (ഡിജിഎച്ച്എസ്) ജനുവരിയിൽ പറഞ്ഞിരുന്നു. ആന്റി ബയോട്ടിക്കുകളുടെ എളുപ്പത്തിലുള്ള ലഭ്യതയും ചികിത്സയുടെ പ്രാഥമിക ഘട്ടങ്ങളിൽ തന്നെ അവ നിർദ്ദേശിക്കുന്നതും പലപ്പോഴും രോഗകാരികളിൽ മരുന്നുകളോടുള്ള പ്രതിരോധ ശേഷി ( ആന്റിമൈക്രോബിയൽ റെസിസ്റ്റന്റ് ) വർധിപ്പിക്കുന്നു. ഇത് മനുഷ്യരിൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും, ഗുരുതരമായ രോഗങ്ങൾക്കും മരണത്തിനും വരെ കാരണമാവുകയും ചെയ്തേക്കാം. മരുന്നുകൾക്കെതിരെ പ്രതിരോധ ശേഷിയുള്ള രോഗാണുക്കൾ ഉണ്ടാകുന്നത് ശസ്ത്രക്രിയകൾ, കീമോതെറാപ്പി, അണുബാധ എന്നിവ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ആന്റിമൈക്രോബിയലുകൾ അല്ലെങ്കിൽ ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തിയ്ക്ക് ഭീഷണിയാണെന്ന് എൻഎംസി പറയുന്നു. കൂടാതെ ന്യുമോണിയ, ക്ഷയം എന്നിവയുടെ ചികിത്സയെയും ഇത് സങ്കീർണ്ണമാക്കുന്നു.
advertisement
ബാക്റ്റീരിയ, ഫംഗസ്, വൈറസ്, പാരസൈറ്റ് തുടങ്ങിയ വിവിധ രോഗകാരികളിൽ നിന്നും പലവിധ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിശദമായ പരിശോധനയിലൂടെ രോഗം കണ്ടെത്തിയതിന് ശേഷം മാത്രമേ രോഗിയ്ക്ക് ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കാൻ പാടുള്ളൂ എന്ന് എൻഎംസി നിർദ്ദേശങ്ങളിൽ കർശനമായി പറയുന്നു. അതുപോലെ തന്നെ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നതിന് മുൻപ് രോഗിയുടെ മുൻകാല ചികിത്സാ രേഖകൾ പരിശോധിക്കുകയും ഒപ്പം രോഗിയ്ക്ക് നിലവിൽ പ്രമേഹം, ഏതെങ്കിലും തരത്തിലുള്ള അണുബാധ എന്നിവയുണ്ടോ എന്നും പരിശോധിച്ചിരിക്കണം. കൂടാതെ രോഗിയുടെ പ്രായം, ഭാരം, വൃക്കയുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളും കണക്കിലെടുത്ത് വേണം ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കാനെന്നും എൻഎംസി പറഞ്ഞു. രോഗ നിർണയത്തിലൂടെ അല്ലാതെ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുകയാണെങ്കിൽ രോഗിയ്ക്ക് സ്ഥിര പരിചരണം ലഭ്യമാക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.