എന്നാല്‍, 50 വയസ്സ് കഴിഞ്ഞവർ ദിവസവും വെറും 22 മിനിറ്റ് വ്യായാമം ചെയ്യുന്നതിലൂടെ അകാലമരണം ഒഴിവാക്കാനാകുമെന്ന് പുതിയ പഠനം പറയുന്നു. സ്വീഡല്‍, ന്യൂയോര്‍ക്ക് എന്നിവടങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് നോര്‍വെയില്‍ നടത്തിയ രണ്ട് പഠനങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള 12,000 പേരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. ദിനചര്യകളില്‍ അവര്‍ എത്രത്തോളം സജീവമായിരുന്നു അല്ലെങ്കില്‍ ഉദാസീനമായിരുന്നുവെന്ന് കണ്ടെത്തുന്നതിന് ഇവരുടെ ശരീരത്തില്‍ പ്രത്യേകം ഉപകരണം ഘടിപ്പിച്ചിരുന്നു. 2003 മുതല്‍ 2020 വരെയുള്ള കാലയളവിൽ കുറഞ്ഞത് രണ്ടുവര്‍ഷം വീതം ഇവരെ നിരീക്ഷിച്ചാണ് റിപ്പോര്‍ട്ടു തയ്യാറാക്കിയത്.
advertisement
ജീവിതശൈലിയുമായും ആരോഗ്യവുമായും ബന്ധപ്പെട്ടു നില്‍ക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ പഠനത്തിന്റെ ഭാഗമായി വിശകലനം ചെയ്തു. വിദ്യാഭ്യാസം, മദ്യപാനം, പുകവലി, കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നിവ ഉണ്ടായിരുന്നോ എന്നിവയെല്ലാം പഠനത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു.
805 പേര്‍ പഠനകാലയളവില്‍ മരണപ്പെട്ടു. ദിവസം 12 മണിക്കൂറിലധികം സമയം ഉദാസീനമായി ചെലവഴിച്ചവര്‍ അകാലത്തില്‍ മരിക്കാനുള്ള സാധ്യത ഏറെയാണെന്ന് പഠനത്തില്‍ കണ്ടെത്തി (എട്ട് മണിക്കൂര്‍ ഉദാസീനമായി ചെലവഴിക്കുന്നവരേക്കാള്‍ 38 ശതമാനം അധികം). അതേസമയം, ദിവസം 22 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാത്തവരിലാണ് ഇക്കാര്യം നിരീക്ഷിക്കപ്പെട്ടത്. എന്നാല്‍, ദിവസം കുറഞ്ഞത് 22 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നവരില്‍ ഈ അപകട സാധ്യത ഇല്ലെന്നും കണ്ടെത്തി.
അതേസമയം ഈ പഠനത്തിന് ചില പോരോയ്മകളുമുണ്ടെന്നും വിലയിരുത്തപ്പെടുന്നു. നിരവധി മാസങ്ങളോ അല്ലെങ്കില്‍ വര്‍ഷങ്ങളോ തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നതും ഉദാസീനമായി ഇരിക്കുന്നതും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ മരണസാധ്യതെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ, 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ മാത്രമാണ് പഠനവിധേയമാക്കിയത്. അതിന് താഴെ പ്രായമുള്ളവരില്‍ ഇത് എപ്രകാരം ബാധിക്കുമെന്ന് പഠനം വിശദമാക്കുന്നില്ല.
ഈ പഠനം അടിസ്ഥാനമാക്കി നമുക്ക് കൃത്യമായ നിര്‍വചനം നല്‍കാന്‍ കഴിയില്ലെങ്കിലും നമ്മള്‍ ചെയ്യുന്ന വ്യായാമവും ഉദാസീനമായി ചെലവഴിക്കുന്ന സമയവും മരണവും തമ്മില്‍ ബന്ധമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. വ്യായാമം ചെയ്യുന്നത് അലസമായി ചെലവഴിക്കുന്ന സമയവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ അകറ്റിനിര്‍ത്തുമെന്ന് മുമ്പ് നടത്തിയ പഠനങ്ങളും സൂചന നല്‍കുന്നുണ്ട്. സ്റ്റെപ്പുകള്‍ കയറുന്നത്, വീടിനുപുറത്തുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത്, പൂന്തോട്ടം വൃത്തിയാക്കല്‍, ജനാലകള്‍ വൃത്തിയാക്കുന്നത് തുടങ്ങിയ ജോലികള്‍ മരണസാധ്യത കുറയ്ക്കുമെന്നും ഹൃദ്രോഗം, കാന്‍സര്‍ മുതലായ രോഗങ്ങളെ ഒരുപരിധിവരെ തടഞ്ഞുനിര്‍ത്തുമെന്നും മുന്‍പ് നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.