നേരത്തെയുള്ള രോഗനിര്‍ണയവും വേഗത്തില്‍ ചികിത്സ ആരംഭിക്കുന്നതും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ചികിത്സയില്‍ നിര്‍ണായകമാണ്. നിലവില്‍ നിരവധി ബദല്‍ ചികിത്സകള്‍ ലഭ്യമാണെങ്കിലും ഡോപാമിനേര്‍ജിക് ഡിസ്ഫംഗ്ഷന്‍-ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥ- ചികിത്സിക്കാന്‍ ഉപയോഗിക്കുന്നത് പ്രധാനമായും ലെവോഡോപ(Levodopa) എന്ന മരുന്നതാണ്. 1960-കളിലാണ് ഈ മരുന്ന് ആദ്യമായി അവതരിപ്പിച്ചത്. അതിന്‌ശേഷം അതിന്റെ ഫലപ്രാപ്തി തുടര്‍ച്ചയായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
അമാന്റാഡിന്‍, COMT ഇന്‍ഹിബിറ്ററുകള്‍(എന്റകാപോണ്‍-entacapone)), ഡോപമൈന്‍ അഗോണിസ്റ്റുകള്‍(റോപിനിറോള്‍, പ്രമിപെക്‌സോള്‍-ropinirole and pramipexole), MAO-B ഇന്‍ഹിബിറ്ററുകള്‍(രസാഗിലിന്‍-rasagiline), ആന്റികോളിനെര്‍ജിക്കുകള്‍(ട്രൈഹെക്‌സിഫെനിഡില്‍-trihexyphenidyl) എന്നിവയെല്ലാം മറ്റു ചികിത്സകളില്‍ ഉള്‍പ്പെടുന്നു. ഈ മരുന്നുകള്‍ രോഗിയുടെ രോഗത്തിന്റെ വ്യാപ്തിക്ക് അനുസൃതമായി ക്രമീകരിച്ച് ചികിത്സയ്ക്കായി ഉപയോഗിക്കാവുന്നതാണ്. ചിട്ടയായ വ്യായാമം, ഭക്ഷണക്രമം, ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കൽ തുടങ്ങിയവയും ചികിത്സയില്‍ പ്രധാന പങ്കുവഹിക്കുന്നു.
advertisement
ലെവോഡോപ്പ രോഗികളില്‍ അനിയന്ത്രിതമായ ചലനങ്ങള്‍ക്ക് കാരണമായേക്കാം. സാധാരണ മരുന്നുകള്‍ ഉപയോഗിച്ച് ഈ ലക്ഷണങ്ങളെ ചികിത്സിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍(ഡിബിഎസ്) സര്‍ജറി പോലുള്ള അത്യാധുനിക ചികിത്സകള്‍ ഇപ്പോള്‍ സാധ്യമാണ്. പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങളും ലെവോഡോപ്പയുടെ പാര്‍ശ്വഫലമായ ശരീരത്തിന്റെ അനിയന്ത്രിതമായ ചലനങ്ങളെയും ഫലപ്രദമായി കുറയ്ക്കാന്‍ ഡിബിഎസ് ശസ്ത്രക്രിയ സഹായിക്കുന്നു. കൂടാതെ, ഡോപാമിനെര്‍ജിക് മരുന്നുകളുടെ ഡോസ് കുറയ്ക്കാനും ഇത് അനുവദിക്കും. തലച്ചോറിലെ ചില ഭാഗങ്ങളില്‍ ഇലക്ട്രോഡുകള്‍ സ്ഥാപിച്ച് അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതാണ് ഡിബിഎസ്.
എന്താണ് ഡിബിഎസ്?
തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തേക്ക് ചെറിയ അളവില്‍ വൈദ്യുത പ്രവാഹം കടത്തിവിട്ട് നടത്തുന്ന ചികിത്സാ രീതിയാണ് ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍(ഡിബിഎസ്). രോഗിയുടെ ത്വക്കിന് അടിയില്‍, തോളെല്ലിന് സമീപം സ്ഥാപിക്കുന്ന ചെറിയ ഉപകരണത്തിലേക്ക് വയറുകള്‍ ഘടിപ്പിക്കും. ഇതിലൂടെ മസ്തിഷ്‌കത്തിലേക്ക് വൈദ്യുതി കടത്തിവിടും. 1980-ന് ശേഷം ഏകദേശം 1.6 ലക്ഷം രോഗികളില്‍ ഡിബിഎസ് സര്‍ജറി നടത്തിയിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരു വര്‍ഷം 12,000ല്‍പരം സര്‍ജറികള്‍ നടക്കുന്നതായി ഗവേഷകര്‍ പറയുന്നു. രോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കേണ്ടത് നേരത്തെയുള്ള രോഗനിര്‍ണയത്തിനും ഫലപ്രദമായ ചികിത്സയ്ക്കും അത്യന്താപേക്ഷിതമാണ്. കൂടാതെ, പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച വ്യക്തികളെ പിന്തുണയ്ക്കുന്നതിന് മതിയായ സംവിധാനങ്ങള്‍ ഒരുക്കേണ്ടതും അത്യാവശ്യമാണ്.