ഇത്തരത്തില്‍ ഇന്ത്യക്കാര്‍ക്ക് ബി 1, ബി 2 വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന ഒരു എംബസിയാണ് ബാങ്കോക്കിലെ അമേരിക്കന്‍ എംബസി. ഇവിടെ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് വെറും 14 ദിവസത്തിനുള്ളില്‍ ഇന്റര്‍വ്യൂ ഘട്ടത്തിലെത്താനാകുമെന്ന് യുഎസ് എംബസി അറിയിച്ചു. മുംബൈയില്‍ 638 ദിവസവും കൊല്‍ക്കത്തയില്‍ 589 ദിവസവും ഡല്‍ഹിയില്‍ 596 ദിവസവും ഹൈദരാബാദില്‍ 609 ദിവസവുമാണ് യുഎസ് വിസക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുന്നത്.
ഇന്ത്യക്കാര്‍ക്കായി യുഎസ് എംബസി അവതരിപ്പിച്ച മറ്റു ചില പുതിയ വിസാ നിയമ പരിഷ്കാരങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
- ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കായി പ്രത്യേക ഇന്റര്‍വ്യൂ ഷെഡ്യൂള്‍ ചെയ്യുന്നതുള്‍പ്പെടെ വര്‍ദ്ധിച്ചുവരുന്ന തിരക്ക് നേരിടാന്‍ കോണ്‍സുലാര്‍ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും.
- ഡല്‍ഹിയിലെ യുഎസ് എംബസിയും മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും പ്രത്യേക അഭിമുഖങ്ങള്‍ നടത്തും.
- മുമ്പ് യുഎസ് വിസ ലഭിച്ചിട്ടുള്ള അപേക്ഷകര്‍ക്ക് അഭിമുഖം ഒഴിവാക്കാനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
Also read-ചൈന ബന്ധം; രാജ്യത്ത് 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ച് കേന്ദ്ര സർക്കാർ
ഇന്ത്യയിലെ യുഎസ് മിഷന്‍ 2,50,000ൽ അധികം ബി1/ബി2 അപ്പോയിന്റ്‌മെന്റുകള്‍ അനുവദിച്ചിരുന്നു. ഇന്ത്യയിലെ യുഎസ് മിഷന്‍ ഈ ജനുവരിയില്‍ ഒരു ലക്ഷത്തിലധികം വിസാ അപേക്ഷകള്‍ പ്രോസസ്സ് ചെയ്ത സാഹചര്യത്തിലാണ് പുതിയ പദ്ധതികളെന്ന് ഡല്‍ഹിയിലെ യുഎസ് എംബസി അറിയിച്ചു. ഇന്ത്യയിലെ വിസ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് യുഎസ് എംബസി തീവ്രമായി ശ്രമിക്കുകയാണെന്ന് ഒരു മുതിര്‍ന്ന യുഎസ് വിസ ഓഫീസര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
അതേസമയം, 2023 സാമ്പത്തിക വര്‍ഷത്തില്‍ 64,716 പേര്‍ക്ക് എച്ച്-2ബി വിസ അനുവദിക്കാന്‍ യുഎസ് തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനായി വിസ നിയമത്തില്‍ അമേരിക്ക ഇളവുകള്‍ വരുത്തിയിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തിലെ പുതിയ വികസന പദ്ധതികള്‍ക്ക് തൊഴിലാളികളുടെ സേവനം വേണ്ടിവരുന്ന ഘട്ടത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗവും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബറും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പുതിയ വിസ നിയമങ്ങളെപ്പറ്റി പറയുന്നത്. ‘ 2023 സാമ്പത്തിക വര്‍ഷത്തില്‍ താല്‍ക്കാലിക എച്ച്-2ബി വിസകള്‍ ഏകദേശം 64,716 പേര്‍ക്ക് നല്‍കും. കാര്‍ഷികേതര തൊഴില്‍ വിഭാഗത്തിലുള്ളവര്‍ക്കും വിസ ലഭ്യമാകും’, എന്നാണ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.