ഭാര്യ തന്നെയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. സ്വീകരണ മുറിയിൽ നിന്നും ദമ്പതികൾ തമ്മിൽ വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ഡിഷ്‌വാഷർ വാങ്ങിയത് എന്തിനാണെന്ന് ഭാര്യ വിശദീകരിക്കുന്നതും തർക്കം ഉടലെടുക്കുന്നതും വീഡിയോയിൽ കാണാം.
ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ നിന്നുള്ള യുവതി ജനുവരി എട്ടിനാണ് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഭർത്താവ് അറിയാതെ ഡിഷ്‌വാഷറിന് ഓർഡർ ചെയ്തത്. 1,500 യുവാൻ (215 യുഎസ് ഡോളർ) ആയിരുന്നു ഡിഷ്‌വാഷറിന്റെ വില. ശൈത്യകാലത്ത് തണുപ്പ് കാരണം കൈകൊണ്ട് പാത്രങ്ങൾ കഴുകുന്നത് വളരെ ബുദ്ധിമുട്ടായതിനാലും ഭർത്താവ് ഈ ജോലിയിൽ സഹായിക്കാത്തതിനാലുമാണ് ഡിഷ്‌വാഷർ വാങ്ങിയതെന്ന് ഭാര്യ വിശദീകരിച്ചതായി ഡാഹെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ളാറ്റിൽ മെഷീൻ ഇൻസ്റ്റാൾ ചെയ്യാനായി ഒരു തൊഴിലാളി എത്തിയപ്പോഴാണ് ഭർത്താവ് സംഭവം അറിയുന്നത്. വെള്ളത്തിനും വൈദ്യുതിക്കും ചെലവ് അധികമാകുമെന്ന് പറഞ്ഞ് ഓർഡർ റദ്ദാക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ ഇത് ചെലവേറിയതല്ലെന്നും ഈ ചെലവ് വഹിക്കാൻ തങ്ങൾക്ക് കഴിയുമെന്നും ഭാര്യ വാദിച്ചു.
തൊഴിലാളിയോട് ഇൻസ്റ്റാൾ ചെയ്യുന്നത് നിർത്താനും ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ ഇത് വിസമ്മതിച്ചു. ആ ദേഷ്യത്തിൽ ഭർത്താവ് സ്വീകരണമുറിയിലെ ഫർണിച്ചറുകളും മറ്റും അടിച്ചുതകർത്തു. യുവതി കരഞ്ഞുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി തെരുവിലേക്ക് ഓടി. രാത്രിയിൽ അവർ ഒരു ഹോട്ടലിൽ താമസിച്ചുവെന്നും റിപ്പോർട്ടുണ്ട്.
ഡിഷ്‌വാഷർ വാങ്ങാൻ ഭർത്താവ് സമ്മതിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലെന്ന് പിന്നീട് യുവതി പറഞ്ഞു. ഷോപ്പിംഗിനെച്ചൊല്ലിയുള്ള തർക്കങ്ങൾ വീട്ടിൽ പതിവാണെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവ് വീട്ടിൽ നിന്ന് വളരെ അകലെയാണ് ജോലി ചെയ്യുന്നത്. മാസം 11,000 യുവാൻ അദ്ദേഹം സമ്പാദിക്കുന്നുണ്ട്. അതേസമയം, രണ്ട് കുട്ടികളെയും വീടും ഭാര്യ നോക്കുന്നു.
വഴക്കും അക്രമവും നടന്നതിന്റെ പിറ്റേന്ന് ഭാര്യ ഡിഷ്‌വാഷർ തിരികെ നൽകി. മറ്റൊരു വീഡിയോയിൽ ഭർത്താവ് അവരോട് ക്ഷമ ചോദിക്കുകയും ചെയ്തു. താൻ ആ സമയത്ത് മോശം മാനസികാവസ്ഥയിൽ ആയിരുന്നുവെന്നും ഭാവിയിൽ ഭാര്യയോട് നന്നായി പെരുമാറാമെന്നും വീട്ടിലേക്ക് ഒരു ചെറിയ ഡിഷ്‌വാഷർ വാങ്ങാമെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
വീഡിയോ വൈറലായതോടെ ഇത് ഓൺലൈനിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തി. ചിലർ ഭർത്താവിന്റെ അതിക്രമത്തെ വിമർശിച്ചു. മറ്റുള്ളവർ ഭാര്യ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി പരിഗണിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം പങ്കുവെച്ചു.
