പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ജനസാന്ദ്രത വളരെ കൂടുതലാണ്. എന്നാല്‍ കോവിഡ് സമയത്ത് ഇന്ത്യയില്‍ രേഖപ്പെടുത്തിയ മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതോടെ ഇന്ത്യയിലെ ഭക്ഷണ ശീലങ്ങള്‍ കോവിഡ് രോഗ തീവ്രത, മരണനിരക്ക് എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന വസ്തുത പരിശോധിക്കുകയായിരുന്നു ശാസ്ത്രസംഘം. തുടര്‍ന്നാണ് ഇന്ത്യന്‍ ഭക്ഷണത്തിലെ ഘടകങ്ങള്‍ കോവിഡ് 19 രോഗതീവ്രതയെയും മറ്റ് അസ്വസ്ഥതകളെയും പ്രതിരോധിക്കുന്നുവെന്ന് ശാസ്ത്രസംഘം കണ്ടെത്തിയത്. ഇതെല്ലാമായിരിക്കാം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് താരതമ്യേന കുറയാന്‍ കാരണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
advertisement
Also read-Sleep Tourism | അവധിക്കാലം ഉറങ്ങി ആഘോഷിക്കാം; ട്രെൻഡിംഗായി സ്ലീപ് ടൂറിസം
വിഷയത്തില്‍ മള്‍ട്ടി സെന്റേര്‍ഡ് പഠനങ്ങള്‍ ആവശ്യമാണ്. പഠനഫലം അനുസരിച്ച് ഇന്ത്യന്‍ ഭക്ഷണക്രമത്തിലെ പ്രധാന ഘടകങ്ങള്‍ രക്തനിരക്ക് നിലനിര്‍ത്തുന്നു. ഇവയെല്ലാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഒഴിവാക്കുന്നതിനും കൊവിഡ് 19 രോഗ തീവ്രത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുവെന്നാണ് വിദഗ്ധ സംഘം പറയുന്നത്.
കൂടാതെ ഇന്ത്യക്കാര്‍ ദിവസവും സ്ഥിരമായി ചായ കുടിക്കുന്നവരാണ്. ഈ ശീലം അവരുടെ ശരീരത്തില്‍ എച്ച്ഡിഎല്‍ നിലനിര്‍ത്താന്‍ സഹായിക്കും. ചായയിലെ കാറ്റെച്ചിനുകള്‍ (catechins) സ്വാഭാവിക അറ്റോര്‍വാസ്റ്റാറ്റിന്‍ (ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്ന്) ആയി പ്രവര്‍ത്തിക്കുന്നതാണ്. ഇവ രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുന്നു. ഇതിനുപുറമെ എല്ലാ ഭക്ഷണത്തിലും മഞ്ഞള്‍ ധാരാളമായി ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങള്‍. ഇത് അവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. മഞ്ഞളിലെ കുര്‍ക്കുമിന്‍ കൊവിഡ് 19 രോഗതീവ്രതയും മരണനിരക്കും കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
അതേസമയം സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍, റെഡ് മീറ്റ്, പാലുല്‍പ്പന്നങ്ങള്‍, കോഫി, മദ്യം, എന്നിവ കൂടുതലായി ഉപയോഗിക്കുന്നവരാണ് പാശ്ചാത്യ രാജ്യത്തുള്ളവര്‍. ഇതാകാം അവിടങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കാനും മരണനിരക്ക് കൂടാനും കാരണമായതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം, ഇന്ത്യയിലിപ്പോൾ കോവിഡ് വര്‍ധിച്ച് വരികയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും രോഗവ്യാപനം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കണമെന്നാണ് IMA കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. അടഞ്ഞ മുറികളിലെ ഒത്തുചേരലുകളടക്കം ഒഴിവാക്കാന്‍ IMA നിര്‍ദേശിക്കുന്നുണ്ട്. ഒമിക്രോണിന്റെ ഉപ വകഭേദമായ ത B B 1.16 ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.. രോഗലക്ഷണമില്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നും IMA മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. രോഗമുള്ളവരും പ്രായമായവരും കുട്ടികളും, ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.